ആലപ്പുഴ: കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുള്ള കഠിനമായ ചൂടും ശൈത്യമില്ലായ്‌മയും കീടരോഗബാധയും ശീതകാല പച്ചക്കറികൃഷിക്ക് കനത്ത തിരിച്ചടിയായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ശീതകാല പച്ചക്കറി കൃഷിക്ക് ഇത്തവണ
സർക്കാരിന്റെയോ കൃഷി വകുപ്പിന്റെയോ പ്രത്യേക പദ്ധതികളൊന്നും ഇല്ലാതിരുന്നിട്ടും സ്വന്തം നിലയ്ക്ക് കൃഷിക്കിറങ്ങിയവരാണ് പ്രതികൂല സാഹചര്യങ്ങളിൽ
അകപ്പെട്ടുപോയത്.
വിവിധ കൃഷി ഭവനുകൾക്ക് കീഴിലായി ഗ്രൂപ്പായും അല്ലാതെയും ഇരുന്നൂറോളം
കർഷകരാണ് ഇത്തവണ ശീതകാല കൃഷിക്കായിഒരുമ്പെട്ടത്. കാബേജും കോളിഫ്ളവറുമായിരുന്നു പ്രധാന വിളകൾ.എന്നാൽ, വിളവെടുപ്പ് അവസാന ഘട്ടത്തിലെത്തിയപ്പോഴുണ്ടായ രോഗവും കാലാവസ്ഥാ വ്യതിയാനവും ചേർന്ന് വിളവിന്റെ 60ശതമാനവും കൊണ്ടുപോയി.
പകൽ മിതമായ ചൂടും രാത്രിയിൽ മഞ്ഞും തണുപ്പുമുള്ള കാലാവസ്ഥയിൽ വളരുന്നവയാണ് ശീതകാല പച്ചക്കറികൾ.കാലവർഷത്തിന് പിന്നാലെ സെപ്തംബർ അവസാനമാകുമ്പോഴാണ് കൃഷി ആരംഭിക്കുന്നത്. സെപ്തംബർ- ഒക്ടോബർ മാസത്തിൽ കൃഷിയിറക്കുന്നതോടെ വൃശ്ചികം, ധനു, മകര മാസങ്ങളിലെ ശൈത്യത്തിലാണ് ഇവയുടെ വളർച്ച. പകൽ ചൂട് കൂടിയാൽ തണൽ നൽകണം. രാത്രിയിൽ ശൈത്യം കുറവായാൽ വളവും പരിപാലനവും എത്ര നൽകിയാലും വിളവിലും ആദായത്തിലും പ്രതീക്ഷിക്കുന്ന ഗുണം കിട്ടില്ല. മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം വിവിധ രോഗങ്ങൾക്കും കീടബാധയ്ക്കും കാരണമാകുകയും ചെയ്യും.
ജനുവരിയിലാണ് വിളവെടുപ്പ് പൂർത്തിയാകുന്നത്.
കോടമഞ്ഞില്ല, കീടങ്ങളും ചൂടും വിനയായി
1.പകൽ സമയത്തെ കടുത്ത ചൂടിനെ അതിജീവിക്കാൻ മതിയായ രീതിയിൽ നനയ്ക്കാൻ കഴിയാതെ പോയതും ചൂട് കൂടിയതനുസരിച്ച് രാത്രിയിൽ മഞ്ഞോ, തണുപ്പോ ഇല്ലാതിരുന്നതും ചീയൽ ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമായതും കൃഷി നാശത്തിന് ആഘാതം കൂട്ടി
2.കാബേജ് മൊട്ടുകൾ പ്രതീക്ഷിച്ച വലിപ്പത്തിൽ വളരാതെ പോയതും കോളിഫ്ളവറിന് ആകർഷകമായ നിറമോ വലിപ്പമോ ഇല്ലാത്തതും മാർക്കറ്റിൽ തിരിച്ചടിയായി. കീടബാധയിൽ ഇലകൾക്കും പൂക്കൾക്കുമുണ്ടായ കേടുകൾ വിലയിടിവിന് ഇടയാക്കി.
ഇതോടെ, മുടക്കുമുതൽ പോലും തിരിച്ചുകിട്ടാത്ത സ്ഥിതിയായി
3. ഇടുക്കിയിലെ കാന്തല്ലൂരും വട്ടവടയും പോലെ ആലപ്പുഴയിലും ശീതകാല പച്ചക്കറി കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങൾ നിരവധിയാണ്. കിഴക്കൻ മേഖലകളായ താമരക്കുളം, വള്ളികുന്നം, നൂറനാട്, കായംകുളം, ഭരണിക്കാവ്, കുറത്തികാട്, തഴക്കര, ചെങ്ങന്നൂർ, വെൺമണി എന്നിവിടങ്ങളിലാണ് കൃഷി ഏറെയുള്ളത്
ശീതകാല
പച്ചക്കറികൾ
#കാബേജ്
#കോളിഫ്ലവർ
#കാരറ്റ്
#ബീറ്റ്റൂട്ട്
# മുള്ളങ്കി
............................
ജില്ലയിൽ ധാരാളം കർഷകർ ശീതകാല പച്ചക്കറികൃഷി ചെയ്യുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളും കീടബാധയും വെല്ലുവിളിയാണ്. ഇടവിട്ട മഴയും മഞ്ഞിന്റെ കുറവും വിളവിനെ ഗരുതരമായി ബാധിച്ചിട്ടുണ്ട്
- പ്രസാദ്, കർഷകൻ
.....................................
കൃഷി വകുപ്പിന് ഇത്തവണ പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. സ്വന്തം നിലയ്ക്കാണ് പലരും കൃഷി ചെയ്തത്. കാലാവസ്ഥാ വ്യതിയാനം കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്
- നിഖിൽ, കൃഷി ഓഫീസർ, വള്ളികുന്നം കൃഷി ഭവൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |