ആലപ്പുഴ:പക്ഷിപ്പനിബാധ ഈസ്റ്റർ കച്ചവടം ഇല്ലാതാക്കിയ കുട്ടനാട്ടിലെ താറാവ് കർഷകർക്ക് കള്ളിംഗിന് വിധേയമാക്കിയ താറാവുകളുടെ നഷ്ടപരിഹാരവും ലഭിച്ചില്ല. കുട്ടനാട്ടിലും പരിസരപ്രദേശങ്ങളിലുമായി കാൽലക്ഷത്തോളം താറാവുകളെയും കോഴികളെയുമാണ് കൊന്നൊടുക്കിയത്. രണ്ടുമാസത്തിലധികം വളർച്ചയുള്ള താറാവ്, കോഴി എന്നിവയ്ക്ക് 200ഉം അതിൽ താഴെയുള്ളവയ്ക്ക് 100ഉം മുട്ടയ്ക്ക് 5ഉം രൂപ വീതമാണ് സർക്കാർ അനുവദിച്ചിരിക്കുന്ന നഷ്ടപരിഹാരത്തുക. എന്നാൽ കള്ളിംഗ് പൂർത്തിയായി മാസങ്ങൾക്ക് ശേഷവും നഷ്ടപരിഹാരത്തിനുള്ള പണം അനുവദിച്ചിട്ടില്ല..
പക്ഷിപ്പനിയെ തുടർന്ന് 2025 ഡിസംബർ മുതൽ സംസ്ഥാനത്ത് ചത്തതും ശാസ്ത്രീയമായി കൊന്നൊടുക്കിയതുമായ വളർത്തുപക്ഷികളുടെ ഉടമകൾക്കാണ് നഷ്ടപരിഹാരം ലഭിക്കേണ്ടത്. അതതു ജില്ലകളിൽ നിന്നു കള്ളിംഗിന് വിധേയമാക്കിയതും രോഗം ബാധിച്ച് ചത്തതുമായ പക്ഷികളുടെ കണക്കും കർഷകരുടെ വിവരങ്ങളും ഉൾപ്പെടെ ജില്ലാ മൃഗസംരക്ഷണ ഓഫീസർ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനു റിപ്പോർട്ട് നൽകിയിരുന്നു. പക്ഷിപ്പനിയ്ക്ക് പിന്നാലെ കർഷകർ വീണ്ടും കോഴി, താറാവ് വളർത്തൽ പുനരാരംഭിച്ചെങ്കിലും പാചകവാതകക്ഷാമവും കാരണം ഹോട്ടലുകൾ അടച്ചതോടെ വരുമാനം കുറച്ചു. ചൂടു കാരണം കോഴികൾ ചാകുന്നതും കൂടിയിട്ടുണ്ട്. നഷ്ടപരിഹാരം കിട്ടാതെ പിടിച്ചുനിൽക്കാനാകാത്ത സ്‌ഥിതിയിലാണ് കർഷകർ.
പുതിയ സർക്കാരെത്തണം
1. തിരഞ്ഞെടുപ്പെത്തിയതും നഷ്ടപരിഹാരം നൽകുന്നതിന് കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് ലഭിക്കാത്തതുമാണ് തടസമെന്ന് മൃഗ സംരക്ഷണ വകുപ്പ്
2. തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരത്തിൽ വന്നാലെ നഷ്ടപരിഹാരം ലഭിക്കൂവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം
3. ചെറിയ പെരുന്നാൾ, ഈസ്‌റ്റർ വിപണി ലക്ഷ്യമിട്ട് വളർത്തിയ കോഴികളും താറാവുകളുമാണ് രോഗബാധയിൽ ചത്തത്
4. നഷ്ടപരിഹാരത്തുക ലഭിക്കാത്തതും ഹോട്ടലുകൾ അടഞ്ഞു കിടക്കുന്നതും കാരണം കർഷകർ കടുത്ത ദുരിത്തതിലാണ്
കള്ളിംഗിന് വിധേയമാക്കിയ പക്ഷികളുടെ എണ്ണം
അമ്പലപ്പുഴ, കരുവാറ്റ, പള്ളിപ്പാട്......................13,785
അമ്പലപ്പുഴവടക്ക്................................................2,850
മുഹമ്മ..................................................................5,961
മറ്രിടങ്ങൾ...............................................................1,713
ആകെ...................................................................24,309
പക്ഷിപ്പനിയെത്തുടർന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി കുട്ടനാട്ടിലെ താറാവ് കോഴി കർഷകരുടെ ജീവിതം ദുരിതത്തിലാണ്. നഷ്ടപരിഹാരത്തിനായി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് സർക്കാരിന് ശുപാർശ സമർപ്പിച്ചെങ്കിലും ഫണ്ട് അനുവദിച്ചിട്ടില്ല. മുൻ വർഷങ്ങളിലും നഷ്ടപരിഹാരം മാസങ്ങളോളം താമസിച്ചാണ് അനുവദിച്ചത്. പുതിയ സർക്കാർ അധികാരത്തിലെത്തിയാലുടൻ നഷ്ടപരിഹാരം അനുവദിക്കണം
- അഡ്വ.ബി.രാജശേഖരൻ, ഐക്യ താറാവ് കർഷക സംഘം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |