സന്തോഷ് ശെൽവത്തിന് തടവും പിഴയും
ആലപ്പുഴ: കുറുവാ കവർച്ചക്കേസിൽ സംഘത്തലവൻ തമിഴ്നാട് തേനി രാമനാഥപുരം പരമക്കുടിയിൽ കട്ടുപൂച്ചനെ (56) ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് (2) ജഡ്ജി ശീതൾ ശശിധരൻ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതി കമ്പം കാമാച്ചിപുരം മാരിയമ്മൻകോവിൽ സ്ട്രീറ്റിൽ സന്തോഷ് ശെൽവത്തിന്(25) ഭവനഭേദനത്തിനും മോഷണത്തിനും രണ്ടുവർഷംവീതം തടവും 20,000 രൂപപിഴയും ശിക്ഷിച്ചു.പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടുമാസംകൂടി അധികതടവ് അനുഭവിക്കണം.
സന്തോഷ് ശെൽവത്തിന് പറയാനുള്ളത് കൂടി കേട്ടശേഷം ഇന്നലെ ഉച്ചക്കുശേഷമാണ് വിധിപറഞ്ഞത്. പ്രായമായ അച്ഛനെയും അമ്മനെയും നോക്കണമെന്നും മാതാവിന് അർബുദരോഗമാണെന്നും സന്തോഷ് ശെൽവം പറഞ്ഞു. തെളിവുകളുടെ അഭാവവും പൊലീസിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് കോടതി രണ്ടാംപ്രതിയായ കട്ടുപൂച്ചനെ വെറുതെവിട്ടത്. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ കോമളപുരം സ്പിന്നിംഗ് മില്ലിന് പടിഞ്ഞാറ് നായിക്യംവെളി അജയകുമാറിന്റെ ഭാര്യ വി.എസ്. ജയന്തിയുടെ രണ്ടരപ്പവൻ സ്വർണമാല കവർന്നകേസിലാണ് വിധി. മറ്റൊരു കേസിലും കട്ടുപൂച്ചനെ വെറുതെവിട്ടിരുന്നു.
മണ്ണഞ്ചേരി സ്വദേശി രേണുകയുടെ മാലകവർന്നകേസിൽ ആഗസ്റ്റ് 3ന് വിധി പറയും. ഈ കേസിൽ സന്തോഷ് ശെൽവം മാത്രമാണ് പ്രതി.
പൊലീസിന് വീഴ്ച
തമിഴ്നാട് തേനിയിൽനിന്ന് കട്ടുപൂച്ചനെ അറസ്റ്റ് ചെയ്യുമ്പോൾ നടപടിക്രമം പാലിക്കാതിരുന്നതും കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാതിരുന്നതും പൊലീസിന് തിരിച്ചടിയായി. സി.സി.ടിവി ദൃശ്യങ്ങൾ മാത്രമാണ് തെളിവായി ഹാജരാക്കിയിരുന്നത്. മുഖംമൂടി ധരിച്ചുള്ള സി.സി.ടിവി ദൃശ്യം തിരിച്ചറിയാൻ കഴിയാത്തത് ഉൾപ്പെടെയുള്ള പിഴവുകളാണ് പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും വിനയായത്. 2025 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മുഖംമൂടി ധരിച്ചെത്തുന്ന അർദ്ധനഗ്‌നരായ സംഘം വീടുകളുടെ പിൻവാതിൽ പൊളിച്ച് അകത്ത് കടന്ന് കവർച്ച നടത്തുന്നതായിരുന്നു രീതി. കുറുവാ സംഘത്തിന്റെ കവർച്ചാപരമ്പരകളിൽ നാടാകെ നടുങ്ങിയിരിക്കെയാണ് ജില്ലാ പൊലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘം കട്ടുപൂച്ചനെയും കൂട്ടാളി സന്തോഷ് ശെൽവനെയും പിടികൂടിയത്. സന്തോഷ് ശെൽവത്തിനെ 2025 നവംബർ 16ന് കൊച്ചി കുണ്ടന്നൂർ പാലത്തിനടിയിലെ താവളത്തിൽ നിന്നും കട്ടുപൂച്ചനെ പിന്നീട് തമിഴ്‌നാട് രാമനാഥപുരത്ത് നിന്നുമാണ് പിടികൂടിയത്. വിചാരണയുടെ ഭാഗമായി സെൻട്രൽ ജയിലിൽ പാർപ്പിച്ചിരുന്ന കട്ടുപൂച്ചന് അഭിഭാഷകനില്ലാത്തതിനാൽ ജില്ലാ ചീഫ് ഡിഫൻസ് കൗൺസൽ അഡ്വ.ടി.ടി.സുധീഷും സന്തോഷ് ശെൽവത്തിനായി അഡ്വ.അഭിലാഷ് സോമനുമാണ് ഹാജരായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |