കൊച്ചി: കൂണിന്റെ കരുത്തിൽ വെളിയത്തുനാട് സർവീസ് സഹകരണ ബാങ്ക് കൊയ്തെടുത്തത് സംസ്ഥാന ബഹുമതി. ഇക്കൊല്ലത്തെ സംസ്ഥാന കാർഷിക അവാർഡുകളിൽ കൃഷിയിൽ മികവുള്ള പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘത്തിനുള്ള പുരസ്കാരമാണ് ബാങ്കിന് ലഭിച്ചത്. കൂൺ കൃഷിയിലൂടെ കർഷകർക്കും വീട്ടമ്മമാർക്കും കൂടുതൽ തൊഴിലും മികച്ച വരുമാനവും നേടിക്കൊടുക്കാനായതാണ് ബാങ്കിന്റെ നേട്ടം.
പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്ക് കൂൺ കൃഷിയിൽ സൗജന്യ പരിശീലനവും വിത്തും അസംസ്കൃത സാധനങ്ങളും നൽകി 2023ൽ നടത്തിയ പരീക്ഷണം വിജയിക്കുകയായിരുന്നു.
വ്യക്തിഗത, ഗ്രൂപ്പ് സംരംഭങ്ങളായി 500 യൂണിറ്റിൽ ഇപ്പോൾ ചിപ്പിക്കൂൺ ഉത്പാദനമുണ്ട്. ദിവസവും രാവിലെ 9ന് സംഭരിക്കുന്ന കൂൺ പാക്ക് ചെയ്ത് വിപണിയിലെത്തിക്കും. അധികമുള്ളത് ഉണക്കിപ്പൊടിച്ച് പുട്ടുപൊടി, ഹെൽത്ത് മിക്സ്, സൂപ്പ്, അച്ചാർ തുടങ്ങി കൊക്കൂൺ എന്ന ബ്രാൻഡാക്കും. കിലോഗ്രാമിന് 300 രൂപ നിരക്കിലാണ് സംഭരണം.
500ൽപ്പരം സ്ത്രീകൾക്ക് സ്ഥിര വരുമാനവും കൂടുതൽ പേർക്ക് തൊഴിലും നൽകാൻ ഈ പദ്ധതിയിലൂടെ സാധിച്ചു. ഭക്ഷ്യസംസ്കരണ യൂണിറ്റ്, ഭക്ഷ്യഗുണനിലവാര പരിശോധന ലബോറട്ടറി, കൂൺ വിത്ത് ഉദ്പാദന കേന്ദ്രം, കർഷകർക്ക് പരിശീലനം നൽകുന്നതിന് ഹൈടെക് ക്ലാസ് മുറി എന്നിവയും ബാങ്കിന് കീഴിലുണ്ട്.
ബി.ജെ.പി. ഭരിക്കുന്ന ബാങ്ക്
40 വർഷമായി ബി.ജെ.പി ഭരണത്തിലുള്ള ജില്ലയിലെ ഏക സഹകരണ ബാങ്കാണിത്. കരുമാലൂർ ഗ്രാമപഞ്ചായത്തിൽ 2015വരെ തരിശായി കിടന്ന 600 ഏക്കർ പാടത്ത് നെല്ല് കൃഷി പ്രോത്സാഹിപ്പിക്കാൻ പലിശരഹിത വായ്പ നൽകിയാണ് ബാങ്ക് കാർഷിക രംഗത്തേക്ക് കാലൂന്നിയത്. 2023ലാണ് കൂൺ കൃഷിയിലേക്ക് തിരിഞ്ഞത്.
കൊക്കൂൺ ഉത്പന്നങ്ങൾ ഓൺലൈൻ വിപണിയിലും വിദേശ രാജ്യങ്ങളിലും എത്തിക്കാനുള്ള ശ്രമത്തിലാണ്
എൻ.കെ. ജയചന്ദ്രൻ
(പ്രസിഡന്റ്)
പി.ജി. സുജാത
(സെക്രട്ടറി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |