
കാസർകോട്: ജില്ലയിൽ ഇതുവരെ മൂന്ന് വീടുകൾ പൂർണ്ണമായും പത്ത് വീടുകൾ ഭാഗികമായും തകർന്നതായി ജില്ലാദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ അധികൃതർ. ചന്ദ്രഗിരി പുഴയിൽ ജലനിരപ്പ് ഉയരുന്നതായി ഇന്നലെ ഉച്ചയ്ക്ക് 12ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. കാലവർഷവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർ ഏത് സാഹചര്യവും നേരിടാൻ എപ്പോഴും തയ്യാറായിരിക്കണമെന്നും അപകടങ്ങൾ ഉണ്ടായാൽ ഉടൻ ഇടപെട്ട് എത്രയും വേഗത്തിൽ നഷ്ടപരിപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ക്യാമ്പുകൾ സജ്ജീകരിക്കേണ്ട അവസ്ഥ മുന്നിൽകണ്ട് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണമെന്നും കളക്ടർ പറഞ്ഞു.
ഓൺലൈൻ യോഗത്തിൽ എ.ഡി.എം പി. ഉദയകുമാർ ജില്ലയിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. തഹസിൽദാർമാരായ പ്രേം രാജ്, വി. ശ്രീകുമാർ, കെ.രമേശൻ, കെ.ബി രാമു, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |