
കൊല്ലം: യൂറോപ്പിലെ ജൂനിയർ അന്താരാഷ്ട്ര ഫുട്ബാൾ വേദിയിൽ പന്ത് തട്ടാൻ കൊല്ലത്തുനിന്നൊരു കൗമാരക്കാരൻ. കൊല്ലം ഉളിയക്കോവിൽ പ്രിയദർശിനി നഗർ സ്നേഹമൽഹാറിൽ രഞ്ജിത്തിന്റെയും രഞ്ജിനിയുടെയും മകനായ യാവിൻ രഞ്ജിത്താണ് (16) പോർച്ചുഗലിലെ 'ഐബെർ കപ്പ്', ഫ്രാൻസിലെ 'പാരീസ് വേൾഡ് ഗെയിംസ് 2026' എന്നിവയിൽ അണ്ടർ-17 വിഭാഗത്തിൽ ബൂട്ടണിയുക.
ചെന്നൈയിലെ പ്രമുഖ ക്ലബായ 'ഷൈനിംഗ് സ്റ്റാർ എഫ്.സി'ക്ക് വേണ്ടിയാണ് യാവിൻ ഗ്രൗണ്ടിലിറങ്ങുന്നത്. ഇതര സംസ്ഥാന ടീമുകൾക്കെതിരെ അണ്ടർ-15, അണ്ടർ-16 വിഭാഗങ്ങളിൽ കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച പരിചയസമ്പത്തുമായാണ് യാവിൻ അന്താരാഷ്ട്ര കരിയറിലേക്ക് പന്ത് തട്ടുന്നത്.
കൊല്ലം ഉളിയക്കോവിൽ സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിയുസ്പോ ഫുട്ബാൾ അക്കാഡമിയിലെ അഭിലാഷാണ് ആദ്യ പരിശീലകൻ. പിന്നീട് ചെന്നൈയിലെ കോച്ച് ജോണിന്റെ ശിക്ഷണത്തിലേക്ക് മാറിയതോടെ പ്രൊഫഷണൽ മികവിലേക്കെത്തി.
29ന് വൈകിട്ട് 4ന് ചെന്നൈയിൽ നിന്ന് യാവിൻ ഉൾപ്പെടുന്ന ഇന്ത്യൻ സംഘം പോർച്ചുഗലിലേക്ക് പറക്കും. പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുന്ന ഐബെർ കപ്പിൽ അഞ്ച് മത്സരങ്ങളാണുള്ളത്. മൂന്ന് ദിവസത്തിന് ശേഷം ഫ്രാൻസിലെ ഏഴ് മത്സരങ്ങളുള്ള 'പാരീസ് വേൾഡ് ഗെയിംസ്' ആരംഭിക്കും.
പ്ലസ് ടു പഠനത്തിന് ശേഷം ഫ്രാൻസുമായി ബന്ധപ്പെട്ട ബി.ബി.എ ഫുട്ബാൾ മാനേജ്‌മെന്റ് കോഴ്സ് തിരഞ്ഞെടുക്കാനാണ് തീരുമാനം. ദുബായിലും കാനഡയിലും ജോലി ചെയ്യുന്ന അഖിൽ, നിഖിൽ, എറണാകുളം ജെയിൻ യൂണിവേഴ്സിറ്റിയിൽ ഉന്നതപഠനം നടത്തുന്ന യാദേവ്, കേരള കലാമണ്ഡലത്തിൽ ഭരതനാട്യം വിദ്യാർത്ഥിയായ സഹോദരി നോമിയയും അടങ്ങുന്നതാണ് യാവിന്റെ സഹോദരങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |