കൊല്ലം: രുദ്രഹനു മാധവെന്ന മൂന്നാം ക്ളാസുകാരന്റെ മനസിൽ പതിയുന്നതൊന്നും മാഞ്ഞു പോവില്ല. ലോകത്തെ ഏതു രാജ്യത്തിന്റെ പതാകയും ക്ഷണനേരംകൊണ്ട് തിരിച്ചറിഞ്ഞ്, തലസ്ഥാനവും സാംസ്കാരിക വിശേഷങ്ങളും ഉൾപ്പെടെ വിവരിക്കും. 150ൽ അധികം ദിനോസറുകളുടെ ശാസ്ത്രീയ നാമങ്ങൾ ഹൃദിസ്ഥം. ലോക കായിക താരങ്ങളുടെ പടം കണ്ടാൽ, സ്വന്തം കൂട്ടുകാരെന്ന പോലെ തിരിച്ചറിഞ്ഞ് സംസാരിക്കും. തന്റെ കഴിവ് 'ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സി'ൽ ചേർക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ അദ്ഭുത ബാലൻ.
മയ്യനാട് കാരിക്കുഴി 'പുലരി' വീട്ടിൽ ബിസിനസുകാരനായ ജിനേഷ് ആനന്ദിന്റെയും നൃത്ത അദ്ധ്യാപിക സിനു രാജുവിന്റെയും മകനാണ് കൊല്ലം നവ്ദീപ് പബ്ളിക് സ്കൂൾ വിദ്യാർത്ഥിയായ രുദ്രഹനു മാധവ്. ദിനോസറുകളെയാണ് രുദ്രഹനു ആദ്യം 'ഇഷ്ടപ്പെട്ടു' തുടങ്ങിയത്. വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട ദിനോസറുകളുടെ പടം കണ്ട് അവയുടെ ശാസ്ത്രീയ നാമവും പ്രത്യേകതകളും പഠിച്ചു. പിന്നീട് ഇവ കാണാപ്പാഠമായി പറഞ്ഞു കേൾപ്പിക്കാൻ തുടങ്ങിയതോടെയാണ് മാതാപിതാക്കൾ മകന്റെ കഴിവ് ശ്രദ്ധിക്കാൻ തുടങ്ങിയത്.
തുടർന്ന് രാജ്യങ്ങളുടെ പതാകകളെയും ഫുട്ബാൾ- ക്രിക്കറ്റ് താരങ്ങൾ, ഗുസ്തി താരങ്ങൾ എന്നിവരെയും ചിത്രങ്ങളിലൂടെ പരിചയപ്പെട്ടു. ലോകത്തെ വ്യത്യസ്ത പക്ഷികളെപ്പറ്റിയും വിശദമായി പറയും. പ്രാദേശിക, ജില്ലാതല വേദികളിലും ഫ്ളവർ ഷോകളിലുമൊക്കെ രുദ്രഹനു തന്റെ കഴിവ് തെളിയിച്ച് നാടിനെ വിസ്മയപ്പെടുത്തി. കൂടുതൽ മേഖലകളിലേക്ക് മകന്റെ കഴിവിനെ കൈപിടിച്ചു നടത്താൻ ജിനേഷും സിനുവും ഒപ്പമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |