കൊല്ലം: സദാചാര വിരുദ്ധനും സംസ്‌കാര ശൂന്യനുമായ മുൻ മന്ത്രി കെ.ബി.ഗണേശ് കുമാർ എൻ.എസ്.എസിൽ നിന്ന് രാജിവയ്ക്കണമെന്ന് എൻ.എസ്.എസ് കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മൂന്നുവർഷം എൻ.എസ്.എസ് ഡയറക്ടർ ബോർഡിലിരുന്ന് സനാതന ധർമ്മത്തിനും ഹൈന്ദവ ആചാരങ്ങൾക്കും വിരുദ്ധമായി മറ്റൊരു മതത്തിൽ വിശ്വസിക്കുകയും ആരാധന നടത്തുകയും ചെയ്തയാളാണ്.
മാപ്പർഹിക്കാത്ത നിരവധി തെറ്റ് ചെയ്തതാണ് പത്തനാപുരത്തെ പരാജയത്തിന് കാരണം. സമുദായത്തെയും നേതൃത്വത്തെയും അവഹേളിക്കുന്ന ഗണേശ് കുമാറിന് കരയോഗം അംഗമായി തുടരാൻ അവകാശമില്ല. എൻ.എസ്.എസിന്റെ തണലിലും പിന്തുണയിലും അധികാര സ്ഥാനങ്ങളിലെത്തി സർവവും നേടിയ കുടുംബമാണ് ആർ.ബാലകൃഷ്ണ പിള്ളയുടേത്. അഴിമതി കേസിൽ ബാലകൃഷ്ണ പിള്ള ജയിലിൽ കിടന്നപ്പോൾ അദ്ദേഹത്തിന് ആശ്വാസമായത് ജി.സുകുമാരൻ നായരുടെ ഇടപെടലാണ്. ബാലകൃഷ്ണപിള്ളയ്ക്ക് താത്പര്യം ഇല്ലാതിരുന്നിട്ടും ഗണേശിന് മന്ത്രിസ്ഥാനം വാങ്ങി നൽകുന്നതിൽ ജി.സുകുമാരൻ നായർ പ്രധാന പങ്ക് വഹിച്ചു. പത്തനാപുരം താലൂക്ക് യൂണിയന്റെ ഭരണം എൻ.എസ്.എസ് ആസ്ഥാനം ഏറ്റെടുക്കേണ്ടി വന്നതിന്റെ സാഹചര്യം ഗണേശ് വികലമായി ചിത്രീകരിക്കുകയാണ്. ഗണേശിനെപ്പോലെയുള്ളവർ എൻ.എസ്.എസിനെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ അത് നടക്കില്ലെന്നും പ്രമേയത്തിൽ വ്യക്തമാക്കി. യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ളയും യൂണിയൻ സെക്രട്ടറി സി.അനിൽകുമാറും രണ്ട് പ്രമേയങ്ങളാക്കി വിഷയം അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |