കൊല്ലം: തൃക്കുന്നപ്പുഴയിലെ താത്കാലിക പാലത്തിൽ മൂന്നാഴ്ചയായി കുടുങ്ങിക്കിടന്ന പുതിയ കറ്റാമറൈൻ ബോട്ട് കൊല്ലത്തെത്തി. പുതിയ ബോട്ട് ഉപയോഗിച്ച് കഴിഞ്ഞ ഒൻപത് മാസമായി മുടങ്ങിക്കിടന്ന കരീപ്പുഴ, സാമ്പ്രാണിക്കോടി ഫെറി സർവീസ് തിങ്കളാഴ്ച പുനരാരംഭിക്കും. മന്ത്രി ബിന്ദുകൃഷ്ണയുടെ ഇടപെടലിനെ തുടർന്നാണ് ഫെറി സർവീസിനായി പുതിയ ബോട്ട് അനുവദിച്ചത്.
പെരുമൺ പാലം നിർമ്മാണത്തിനായി ബോട്ട് കൊണ്ടുവരാൻ തൃക്കുന്നപ്പുഴയിലെ താത്കാലിക പാലം ഉയർത്തുന്നതിന് കരാർ കമ്പനി ഇറിഗേഷൻ വകുപ്പിന് രണ്ട് ലക്ഷം രൂപ കെട്ടിവച്ചിരുന്നു. കരാർ കമ്പനിയുടെ ബോട്ട് കടത്തിവിടാൻ പാലം ഉയർത്തിയ സമയത്ത് പുതിയ കറ്റാമറൈൻ ബോട്ടും പാലത്തിന് അടിയിലൂടെ കടത്തുകയായിരുന്നു. നൂറ് സീറ്റുകളുള്ളതാണ് പുതിയ ബോട്ട്.
കുരീപ്പുഴ ഭാഗത്തുള്ള നൂറുകണക്കിന് പേർ കൊല്ലത്തേക്ക് വരാനും മടങ്ങാനും ആശ്രയിച്ചിരുന്ന സർവീസാണ് കൊല്ലം-കുരീപ്പുഴ സാമ്പ്രാണിക്കോടി ഫെറി. രാവിലെ 5.30 മുതൽ രാത്രി എട്ട് വരെ നീണ്ടുനിൽക്കുന്നതാണ് സർവീസ്. അതിന് പുറമേ സാമ്പ്രാണിക്കോടിയിലേക്കുള്ള വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ കൊല്ലത്ത് നിന്ന് അവിടെയെത്താം. പഴയ ബോട്ട് തകരാറിലായി സർവീസ് നിലച്ചതോടെ പ്രദേശവാസികൾ യാതൊരു സുരക്ഷയുമില്ലാത്ത സ്വകാര്യ കടത്തുവള്ളങ്ങളെയാണ് ആശ്രയിച്ചിരുന്നത്.
കൊല്ലത്തുകാർക്കുള്ള ഓണസമ്മാനമാണ് പുതിയ കറ്റാമറൈൻ ബോട്ട്. മുടങ്ങിയ ഫെറി പുനരാരംഭിക്കാൻ ശക്തമായ ഇടപെടൽ നടത്തിയതിനെ തുടർന്നാണ് പുതിയ ബോട്ട് അനുവദിച്ചത്.
ബിന്ദുകൃഷ്ണ, മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |