
കോട്ടയം : ഇടയ്ക്കിടെ പെയ്യുന്ന വേനൽ മഴയും ആശ്വാസമാകുന്നില്ല. ആറുകളിൽ മണൽക്കൂനകൾ നിറഞ്ഞപ്പോൾ പാറയിടുക്കുകളിലാണ് വെള്ളം. ഒഴുക്കും നിലച്ചു. മണിലയാറിൽ രണ്ട് മാസത്തോളമായി കാൽപ്പാദത്തിനും താഴെയാണ് വെള്ളം. മുണ്ടക്കയത്തിനും, മണിമലയ്ക്കും മദ്ധ്യേ പലയിടത്തും ഇടമുറിഞ്ഞു കിടക്കുകയാണ്. പാറയിടുക്കുകളിൽ കെട്ടി നിൽക്കുന്ന വെള്ളത്തിലാണ് തീരവാസികൾ കുളിക്കുന്നതും വസ്ത്രങ്ങൾ കഴുകുന്നതും. മീനച്ചിലാറിന്റെ ചില ഭാഗങ്ങളും വറ്റി. പലയിടത്തും കലങ്ങിയ വെള്ളമാണ്. കിലോമീറ്ററുകൾ നീളത്തിൽ മണൽ പരപ്പുകൾ മാത്രമാണ്. ജലനിരപ്പ് ക്രമാതീതമായി താഴുന്നത് ജലപദ്ധതികളെയും ബാധിക്കുന്നുണ്ട്. താത്കാലിക തടയണകളിൽ നാമമാത്രമായ ജലമൊഴുക്ക് മാത്രമാണുള്ളത്. പാറക്കെട്ടുകളും പുല്ലും തെളിഞ്ഞു കാണാം.
പകർച്ച വ്യാധി ഭീതി
വേനൽ കടുത്തതോടെ മാലിന്യ ഭീഷണിയുമുണ്ട്. വീടുകളിൽ നിന്നും കടകളിൽ നിന്നുമുള്ള മാലിന്യമാണ് ഭൂരിഭാഗവും. മീനച്ചിലാറിന്റെ നഗരഭാഗങ്ങളിൽ ഫ്ളാറ്റുകളിലേയും ഓടകളിലെയും മലിന ജലവും ഒഴുകിയിറങ്ങുന്നു. വെള്ളം ഉപയോഗിക്കുന്നത് പകർച്ചവ്യാധി പടരുന്നതിന് കാരണമാകുമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുമുണ്ട്.
മഴക്കുറവ് 43%
വൈകിട്ട് നാലു മുതൽ മഴ പെയ്യുന്നുണ്ടെങ്കിലും കാര്യമായ ഗുണമുണ്ടാകുന്നില്ല. ശക്തമായി പെയ്യാത്തത് ആറ്റിലെ ഒഴുക്കിനെയും കിണറുകളിൽ ജലനിരപ്പിനെയും ബാധിച്ചു. ഏതാനും വർഷങ്ങളായി തുലാവർഷം ജനുവരി പകുതിയോടെ അവസാനിക്കുകയും മാർച്ച് പകുതിതോടെ വേനൽ മഴ ആരംഭിക്കുകയുമായിരുന്നു പതിവ്. ഇത്തവണ, ജനുവരിയും ഫെബ്രുവരിയും മഴയോട് അകലം പാലിച്ചപ്പോൾ മാർച്ചിലെ മഴ തീരെ ശുഷ്‌ക്കമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |