
കോട്ടയം : വേനൽമഴ പലപ്പോഴായി എത്തിയെങ്കിലും നാട് ദാഹിച്ച് വലയുകയാണ്. ഭൂരിഭാഗം കിണറുകളും വറ്റിവരണ്ടതോടെ തൊണ്ടനനയ്ക്കാൻ ജനം നെട്ടോട്ടത്തിലാണ്. നാടിന്റെ ദാഹം തീരുന്നില്ല. കുടിവെള്ള പൈപ്പുകൾ നോട്ടുകുത്തിയായിട്ട് നാളുകളായി. വല്ലപ്പോഴും കുറച്ച് നേരം എത്തുന്ന വെള്ളം റോഡിലൂടെ പൈപ്പ് പൊട്ടി റോഡിലൂടെ ഒഴുകും. ജില്ലയിലെ വിവിധ മേഖലകളിൽ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഭൂരിഭാഗം കിണറുകളും വറ്റി. സാധാരണക്കാരടക്കം വെള്ളം വിലയ്ക്ക് വാങ്ങുകയാണ്. ജലനിധി അടക്കമുള്ള ചെറുകിട കുടിവെള്ള പദ്ധതികളിലൊന്നും ആവശ്യത്തിന് വെള്ളമില്ല. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് കുടിവെള്ള വിതരണം. നഗരസഭകൾ, പഞ്ചായത്തുകൾ കുടിവെള്ള വിതരണം ആരംഭിച്ചെങ്കിലും പരിമിതികളുണ്ട്. എല്ലായിടത്തും വെള്ളമെത്തിക്കാനാകുന്നില്ല. നാട്ടകം കുടിവെള്ളപദ്ധതി ഇതുവരെ യാഥാർത്ഥ്യമാകാത്തതിനാൽ കോട്ടയം നഗരത്തിലടക്കം കുടിവെള്ള ക്ഷാമം രൂക്ഷമാണ്. എല്ലാ വേനൽക്കാലത്തും സമാനസ്ഥിതിയാണ്. 2016 ൽ നിർമ്മാണം ആരംഭിച്ച പദ്ധതിയാണ് ഇഴഞ്ഞുനീങ്ങുന്നത്. വാട്ടർ അതോറിട്ടി ആഴ്ചയിൽ വിതരണം ചെയ്യുന്ന വെള്ളമാണ് ഏക ആശ്രയം.
തോന്നുംപടി നിരക്ക്
ഭൂരിഭാഗം പേരുടെയും കിണറുകൾ വറ്റിയിട്ട് ആഴ്ചകൾ
കിണറ്റിലേക്ക് വെള്ളം അടിപ്പിക്കുകയാണ് പലരും
തോന്നുംപടി നിരക്കാണ് പലരും ഈടാക്കുന്നത്
പലയിടത്തും കുഴൽക്കിണറുകളും കുത്തി തുടങ്ങി
പ്രതീക്ഷ ജൽജീവനിൽ
കറുകച്ചാൽ, നെടുംകുന്നം മേഖലകളിൽ ജൽജീവൻ പദ്ധതിയിലാണ് ഏക പ്രതീക്ഷ. 236 കോടി രൂപ മുടക്കിയാണ് മൂന്ന് പഞ്ചായത്തുകളെ ബന്ധപ്പെടുത്തി പദ്ധതി പൂർത്തിയാക്കുന്നത്. മൂന്ന് പഞ്ചാത്തുകൾ ചേർന്ന് മുളയംവേലിയിൽ വാങ്ങിയ ഒരേക്കർ സ്ഥലത്ത് ശുദ്ധീകരണശാലയുടെ നിർമ്മാണം ആരംഭിച്ചു. മണിമലയാറ്റിലെ ഉള്ളൂർപ്പടിയിൽ തടയണ നിർമിച്ച് അവിടെ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം മുളയംവേലിയിൽ ശുദ്ധീകരിച്ചാണ് മൂന്ന് പഞ്ചായത്തുകളിലെ സംഭരണികളിലെത്തിക്കുന്നത്.
മഴ ഇടയ്ക്ക് പെയ്യുന്നുണ്ടെങ്കിലും കിണറുകളിൽ ആവശ്യത്തിനുള്ള വെള്ളം എത്തുന്നതിനുള്ള മഴ ശക്തമായില്ല. വെള്ളം വിലയ്ക്ക് വാങ്ങുകയാണ്.
(ജോസഫ്, മണർകാട്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |