
പാലാ: യു.ഡി.എഫിന്റെ നഗരസഭാ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ പ്രതിപക്ഷമായ ഇടതുമുന്നണി കൊടുത്ത അവിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ച നാളെ രാവിലെ 11ന് നടക്കും. കോൺഗ്രസ് കൗൺസിലർമാർ നേരത്തെ തന്നെ ദിയ ബിനുവിനെതിരെ അവിശ്വാസം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവിശ്വാസപ്രമേയം വിജയിക്കാനാണ് സാധ്യത. അതേസമയം കോൺഗ്രസ് കൗൺസിലർമാർക്ക് ഡി.സി.സി നേതൃത്വം ഇന്ന് വിപ്പ് നൽകും. ഇന്നലെ കോൺഗ്രസ് കൗൺസിലർമാരുമായി ഡി.സി.സി നേതൃത്വം ചർച്ച നടത്തിയിരുന്നു. കോൺഗ്രസിലെ ആറ് കൗൺസിലർമാരും യോഗത്തിൽ പങ്കെടുത്തു. ഡി.സി.സിയെ പ്രതിനിധീകരിച്ച് നാട്ടകം സുരേഷ് എം.എൽ.എ., ടോമി കല്ലാനി,ഫിലിപ്പ് ജോസഫ് തുടങ്ങിയവരാണ് പങ്കെടുത്തത്. കൗൺസിലർമാരോട് ഡി.സി.സി നേതൃത്വം അഭിപ്രായം ചോദിച്ചറിഞ്ഞു. കൗൺസിലർമാരിൽ ഭൂരിപക്ഷംപേരും സ്വതന്ത്ര മുന്നണിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. വിഷയത്തിൽ കെ.പി.സി.സിയുമായി ആലോചിച്ച് ഉചിതമായൊരു തീരുമാനം ഇന്ന് വൈകിട്ടോടെ കൈക്കൊള്ളുമെന്ന് കോൺഗ്രസ് കൗൺസിലർമാരെ അറിയിച്ചിട്ടുണ്ട്.
ഭരണം നഷ്ടപ്പെടാൻ അനുവദിക്കില്ല
പാലാ നഗരസഭ യു.ഡി.എഫിന്റെ ഭരണത്തിൽ നിന്നും കൈവിട്ട് പോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയില്ലെന്ന് ഡി.സി.സി നേതൃത്വത്തിലെ ഒരു അംഗം കേരളകൗമുദിയോട് പറഞ്ഞു.
പ്രശ്നപരിഹാരത്തിന് ജോസഫ് വാഴയ്ക്കൻ
കെ.പി.സി.സി നേതാവ് ജോസഫ് വാഴയ്ക്കൻ പാലായിലെത്തി സ്വതന്ത്ര മുന്നണി നേതൃത്വവുമായും സ്വതന്ത്ര കൗൺസിലറായ മായാ രാഹുലുമായും ചർച്ച നടത്തി. ഏത് വിധേനയും പ്രശ്‌നപരിഹാരമുണ്ടാക്കാനാണ് ജോസഫ് വാഴയ്ക്കൻ ശ്രമിക്കുന്നത്. ഇതിനിടെ കോൺഗ്രസ് വിമതയായിരുന്ന മായാ രാഹുലിനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തിട്ടുണ്ട്. പക്ഷേ ഇതുകൊണ്ട് പ്രത്യേക പ്രയോജനം ഉണ്ടാകാനുള്ള സാധ്യതയില്ല. സ്വതന്ത്ര മുന്നണിയെ പിന്തുണയ്ക്കുന്ന ഒരു നിലപാടും സ്വീകരിക്കാൻ കഴിയില്ലെന്ന് മായാ രാഹുൽ സഹകൗൺസിലർമാരെ അറിയിച്ചതായും സൂചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |