
കോട്ടയം : ഓണക്കാലത്ത് മായമില്ലാത്ത വിഭവങ്ങളൊരുക്കുന്ന തിരക്കിലാണ് കുടുംബശ്രീ പ്രവർത്തകർ. ഇക്കുറിയും ഓണം ഫെയർ ഗംഭീരമാക്കാനാണ് ശ്രമം. അതേസമയം ഓണം സീസൺ ലക്ഷ്യമാക്കിയുള്ള പൂവ് കൃഷിയെ പ്രളയം ചതിച്ചത് വെല്ലുവിളിയാണ്. ജില്ലാ ഫെയർ തിരുനക്കര പഴയ ബസ് സ്റ്റാൻഡിലും തദ്ദേശസ്ഥാപനങ്ങളിലെ ഫെയറുകൾ അതത് ഗ്രാമപരിധിയിലുമാണ് ഒരുക്കുക. ജില്ലയിലെ 78 സി.ഡി.എസുകൾ നേതൃത്വം നൽകും. 20 ന് ആരംഭിച്ച് 25 ന് സമാപിക്കും. മായം കലരാത്ത കറി പൗഡറും ഉപ്പേരിയും അച്ചാറും പച്ചക്കറികളുമൊക്കെ കുടുംബശ്രീ യൂണിറ്റുകൾ ഒരുക്കുന്നുണ്ട്. ബ്ലോക്ക് ഭാരവാഹികളുടെ കീഴിലാണ് ഫെയറിന്റെ പ്രവർത്തനം. രണ്ട് ചന്തകൾക്കായി 20000 രൂപവീതമാണ് ചെലവിനായി നൽകുന്നത്. ബ്ലോക്ക് കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിലാണ് മേളയ്ക്കാവശ്യമായ ഉത്പന്നങ്ങളുടെ പട്ടിക തയാറാക്കുന്നത്. ആവശ്യമുള്ളയിടങ്ങളിലേയ്ക്ക് ജില്ലാ കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിൽ സാധനങ്ങളെത്തിക്കും.
സദ്യ കഴിക്കാം, കിറ്റും വാങ്ങാം
വാഴയില മുതൽ രണ്ടുകൂട്ടം പായസംവരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് കുടുംബശ്രീയുടെ ഓണസദ്യ. ഇഷ്ടമുള്ള വിഭവങ്ങളും പായസവും തിരഞ്ഞെടുക്കാം. മുൻകൂട്ടി ഓർഡർ ചെയ്യണം. തിരുവോണദിവസവും സദ്യയൊരുക്കാനുള്ള ആലോചനയുണ്ട്. വിഭവങ്ങളുടെയും പായസങ്ങളുടേയും എണ്ണമനുസരിച്ചാണ് സദ്യയുടെ വില. സർക്കാർ, സ്വകാര്യസ്ഥാപനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവിടങ്ങളിലെ ഓണാഘോഷങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുടുംബശ്രീക്ക് കീഴിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് യൂണിറ്റുകളുടെ മേൽനോട്ടത്തിലാണ് സദ്യ തയ്യാറാക്കുക. ആദ്യമായാണ് കിറ്റൊരുക്കുന്നത്. 300 രൂപ മുതൽ ആയിരം രൂപ വരെയുള്ള കിറ്റുകളിൽ പച്ചക്കറിയും പൂക്കളുമുണ്ട്.
ഓണം ഫെയറിൽ
ഉപ്പേരി, പപ്പടം, സദ്യ, പായസം വെളിച്ചെണ്ണ പൊടികൾ, പച്ചക്കറികൾ മറ്റ് ഭക്ഷ്യോത്പ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ
സദ്യയുടെ വില : 200 മുതൽ
ആകെ 156 ചന്തകൾ
ഭക്ഷ്യോത്പന്നങ്ങൾക്കുള്ള സാധനങ്ങൾ എല്ലായിടത്തും തയാറാണ്. ജില്ലയിലെ എല്ലാ യൂണിറ്റുകളും ഓണവിപണി ലക്ഷ്യമിട്ടുള്ള ഒരുക്കത്തിലാണ്.
ജോബി ജോൺ,മാർക്കറ്റിംഗ് മാനേജർ കുടുംബശ്രീ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |