
കോട്ടയം: പ്രളയവും അപ്രതീക്ഷിത വെള്ളപ്പൊക്കവും കുടുംബശ്രീയുടെ ഓണവിപണി പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായി. ഓണം ലക്ഷ്യമിട്ട് കുടുംബശ്രീ ഗ്രൂപ്പുകൾ നടത്തിയ പച്ചക്കറി, പൂകൃഷി ഉൾപ്പെടെ വ്യാപകമായി നശിച്ചു. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പള്ളം, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം തുടങ്ങിയ ബ്ലോക്കുകളിലാണ് പ്രധാനമായും കൃഷിനാശം. മാസങ്ങൾ നീണ്ട അദ്ധ്വാനമാണ് പ്രളയമെടുത്തത്.
മുൻവർഷങ്ങളിൽ കുടുംബശ്രീയുടെ പ്രധാന വരുമാനമാർഗമായിരുന്നു പച്ചക്കറിയും പൂക്കളും. ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്നതിനാൽ കുടുംബശ്രീ ഉത്പന്നങ്ങൾക്ക് വിപണിയിൽ ആവശ്യക്കാരുമേറെയാണ്. ഈ പ്രതീക്ഷയിലാണ് ഇത്തവണയും കൃഷിയുമായി മുന്നോട്ടുപോയത്. എന്നാൽ അപ്രതീക്ഷിതമായി എത്തിയ വെള്ളപ്പൊക്കം വലിയ തിരിച്ചടിയായി. ഏത്തവാഴ കൃഷി വ്യാപകമായി നശിച്ചത് കുടുംബശ്രീയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമാണത്തെയും ബാധിക്കും.
പുറത്തുനിന്ന് വാങ്ങണം
കുടുംബശ്രീയുടെ ഉപ്പേരി, ശർക്കരവരട്ടി എന്നിവയ്ക്ക് പ്രധാനമായും സ്വന്തം സംഘകൃഷിയിലൂടെ ലഭിക്കുന്ന ഏത്തക്കായയാണ് ഉപയോഗിച്ചിരുന്നത്. ഏത്തവാഴ കൃഷി നശിച്ചതോടെ ഇത്തവണ ഉത്പന്നങ്ങളുടെ നിർമാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ പുറത്തുനിന്ന് വാങ്ങേണ്ട സാഹചര്യമാണ്.
പൂക്കളത്തിന് വരവ് പൂവ്
ഓണക്കാലത്ത് പൂക്കളുടെ പ്രധാന വിതരണക്കാരാകുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കുടുംബശ്രീയുടെ പൂക്കൃഷി. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ ബന്ദി, ജമന്തി തുടങ്ങിയ പൂക്കളാണ് കൃഷി ചെയ്തിരുന്നത്.
ഓണാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് മിതമായ നിരക്കിൽ പൂക്കൾ എത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഓണത്തിന് തൊട്ടുമുമ്പ് വിളവെടുക്കേണ്ട ഘട്ടത്തിലാണ് ചെടികൾ വെള്ളക്കെട്ടിൽ നശിച്ചത്. ജില്ലയിൽ ആകെ 139 ഏക്കറിലാണ് പൂക്കൃഷി. 48.6 ഏക്കറിലെ കൃഷി നശിച്ചു.
പൂക്കളും പച്ചക്കറികളും നശിച്ചത് :447 ഏക്കറിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |