കോട്ടയം: കൃഷിവകുപ്പിന്റെ കീഴിലുള്ള കോഴയിലെ ജില്ലാ ഫാമിലെ ഹൈബ്രിഡ് പച്ചക്കറിതൈകളും വിത്തുകളും ശുദ്ധതട്ടിപ്പെന്ന് കർഷകർ.
ഹൈബ്രിഡെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു നൽകിയ പച്ചക്കറിതൈകളും വിത്തുകളും കൃഷിചെയ്ത കർഷകർക്ക് പറയാൻ ബാക്കിയുള്ളത് നഷ്ടക്കണക്ക് മാത്രം. ഓണവിപണി മുന്നിൽകണ്ട് കൃഷിചെയ്തവർക്കാണ് കാര്യമായ വിളവ് ലഭിക്കാതെപോയത്. പയർ, വെള്ളരി, മത്തൻ തുടങ്ങിയ ഇനങ്ങളുടെ വിത്തുകളിൽ പാതിയും കിളിർത്തില്ല. പടവലം, വെണ്ട,വഴുതന, കത്തിരിക്ക തക്കാളി തൈകൾ വാങ്ങിയവർക്ക് കാര്യമായ വിളവ് ലഭിച്ചില്ല. പന്തലിട്ടു ആവശ്യത്തിന് വളം നൽകി സംരക്ഷിച്ചിട്ടും ഒരു കിലോ തൂക്കം വരാൻ ആറ് പടവലങ്ങ വരെ വേണ്ടിവന്നു. വലിപ്പം തീർത്തും കുറഞ്ഞതിനാൽ ഇവ വിറ്റുപോയില്ലെന്നും കർഷകർ പറയുന്നു
പരാതി ഇത് ആദ്യമല്ല
ജില്ലയിലെ ഏക കൃഷി ഫാമായ കോഴയിലെ സർക്കാർ ഫാമിനെകുറിച്ച് മുമ്പും പരാതികൾ ഉയർന്നിരുന്നു. കൃഷി വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥർ അയൽസംസ്ഥാനങ്ങളിലെ സ്വകാര്യ നേഴ്സറികളുടെയും ഹൈബ്രിഡ് വിത്തുകമ്പനികളുടെയും കമ്മീഷൻ ഏജന്റന്മാരായി പ്രവർത്തിക്കുന്നുവെന്നാണ് പ്രധാന ആരോപണം. വൻതോതിൽ പച്ചക്കറി കൃഷി ചെയ്യുന്നവർ ഉൾപ്പെടെ ആരോപണമുന്നയിക്കുന്നു.
കർഷകരെ കൊണ്ട് ഉയർന്ന വിലയ്ക്ക് വിത്തും തൈകളും വാങ്ങിപ്പിക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് പരാതി.
നടന്നത് വലിയ ക്രമക്കേട്?
1കൂടുതൽ സ്ഥലത്ത് കൃഷി ചെയ്തവർക്ക് കാര്യമായ വിളവ് ലഭിക്കാതെ വന്നതോടെയാണ് പരാതി ശക്തമായത്
2അയൽസംസ്ഥാനങ്ങളിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ വിത്തുകൾ വാങ്ങിയതിൽ ക്രമക്കേടെന്ന് ആക്ഷേപം
3മുമ്പ് വിതരണം ചെയ്ത തെങ്ങിൻ തൈകളും ഗുണനിലവാരം കുറഞ്ഞതെന്ന പരാതി കർഷകർ ഉന്നയിക്കുന്നു
കുറവിലങ്ങാട്ടെ ഒരു കർഷകന് മാത്രം നഷ്ടം:1.50 ലക്ഷം രൂപ
തൈവിതരണത്തിൽ അപാകതയുണ്ടോയെന്ന് പരിശോധിക്കണം .വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു കൃഷിമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
എബി ഐപ്പ് (കർഷകകോൺഗ്രസ് നേതാവ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |