കോഴിക്കോട് : വേനലവധി അടുത്തതോടെ ബീച്ചുകളിൽ സുരക്ഷ ശക്തമാക്കാൻ വിനോദ സഞ്ചാര വകുപ്പ് . റംസാൻ മാസമായതിനാൽ വെെകുന്നേരങ്ങളിൽ നോമ്പ് തുറക്കാനുൾപ്പെടെ നല്ല തിരക്കാണ് ബീച്ചിൽ അനുഭവപ്പെടുന്നത്. സ്കൂളുകൾ അടക്കുന്നതോടെ തിരക്കുകൂടാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാ ണ് നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കാൻ വിനോദ സഞ്ചാര വകുപ്പും ഡി.ടി.പി.സി യും തീരുമാനിച്ചിരിക്കുന്നത്. തിരയിൽ ഇറങ്ങിയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരും. വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കി എത്തുന്ന ലഹരി സംഘങ്ങൾക്ക് മുക്കുകയറിടും. ജില്ലയിലെ ബീച്ചുകളിൽ കൂടുതൽ ലെെഫ് ഗാർഡുമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുകയാണ്.
ബേപ്പൂർ, കോഴിക്കോട് സൗത്ത് ബീച്ച്, കാപ്പാട്, വടകര സാന്റ് ബാങ്ക്സ് എന്നിവിടങ്ങളിലാണ് ലെെഫ് ഗാർഡുമാരുടെ സേവനം ലഭിക്കുന്നത്. ജില്ലയിൽ വിനോദ സഞ്ചാര വകുപ്പിന് കീഴിൽ 12 ലെെഫ് ഗാർഡുമാരാണ് പ്രവർത്തിക്കുന്നത്. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ബീച്ചുകളുടെ മുഖം മിനുക്കുമ്പോഴും ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നില്ലെന്ന വിമർശനമുണ്ട്.
ജനുവരിയിൽ തിക്കോടി ഡ്രെെവ് ഇൻ ബീച്ചിൽ തിരയിൽപെട്ട് വയനാട്ടിൽ നിന്നെത്തിയ നാല് സഞ്ചാരികൾ മരിച്ചത് ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു. ദിനം പ്രതി നൂറുകണക്കിനാളുകൾ എത്തുന്ന ഇവിടെ ലെെഫ് ഗാർഡിന്റെ സേവനമില്ലാത്തത് വിമർശനത്തിന് വഴിയൊരുക്കി.
ടൂറിസം വികസനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബീച്ചുകളിൽ വികസനപ്രവർത്തനങ്ങൾ നടന്നുവരികയാണ്. ചാലിയം. തിക്കോടി, പാറപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ലെെഫ് ഗാർഡുമാരുടെ സേവനം അത്യാവശ്യമാണ്. ജില്ലയിൽ ലെെഫ് ഗാർഡുമാരെ ലഭിക്കുന്നില്ലെന്നതാണ് പരിമിതിയായി ചൂണ്ടിക്കാട്ടുന്നത്. 800 രൂപയാണ് ലെെഫ് ഗാർഡുമാരുടെ ദിവസവേതനം.
വേണം ലെെഫ് ബോയ
ബീച്ചുകളിൽ തിരയിൽപ്പെടുന്നവരെ രക്ഷിക്കാൻ റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ലെെഫ് ബോയ സംവിധാനം ഏർപ്പെടുത്തണം. തിരയിൽപെടുന്നവരെ കുറഞ്ഞ സമയത്തിൽ തീരത്തേക്ക് എത്തിക്കാൻ കഴിയുന്ന സംവിധാനമാണിത്. ഇതോടെ ലെെഫ് ഗാർഡുമാരെ കിട്ടുന്നില്ലെന്ന പരാതിയ്ക്ക് ഒരു പരിധി വരെ പരിഹാരമാകും.
"' വേനലവധി മാത്രം മുന്നിൽ കണ്ടല്ല കൂടുതൽ ലെെഫ് ഗാർഡുമാരെ നിയമിക്കാനുദ്ദേശിക്കുന്നത്. ബീച്ചിലെത്തുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്.
- ജിജി , ഇൻഫർമേഷൻ ഓഫീസർ, ടൂറിസം വകുപ്പ് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |