ബേപ്പൂർ: അശാസ്ത്രീയ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന കൃത്രിമപ്പാരുകൾ മത്സ്യബന്ധനത്തിന് ശേഷം കടലിൽ ഉപേക്ഷിക്കുന്നത് കടലിലെ ആവാസവ്യവസ്ഥക്കും പരമ്പരാഗത മത്സ്യ തൊഴിലാളികൾക്കും ഭീഷണിയാകുന്നു. നൂറിലധികം കൃത്രിമ പാരുകളാണ് ബേപ്പൂർ ഭാഗത്ത് പുറംകടലിൽ മാത്രമായി കാണപ്പെടുന്നത്. കുലച്ചിൽ, പ്ലാസ്റ്റിക്ക് കുപ്പികൾ, പ്ലാസ്റ്റിക്ക് ചാക്കുകൾ എന്നിവ ഉപയോഗിച്ചാണ് കൃത്രിമപ്പാരുകൾ കടലിൽ നിർമ്മിക്കുന്നത്. ഈ പാരുകളിൽ നടക്കുന്ന മത്സ്യപ്രജനനത്തിൽ മത്സ്യങ്ങൾക്ക് പൂർണs വളർച്ച എത്തുമ്പോൾ ചൂണ്ട ഇട്ട് മത്സ്യം പിടിക്കുന്ന രീതിയാണ് പാരുകൾ വഴി സ്വീകരിക്കുന്നത്. കൂന്തൾ ഇനത്തിലുള്ള മത്സ്യങ്ങളാണ് പ്രധാനമായും കൃത്രിമപ്പാര് വഴി വേട്ടയാടപ്പെടുന്നത്. പാര് നിർമ്മിച്ച ഭാഗം ജി.പി.എസ് സംവിധാനം ഉപയോഗിച്ചാണ് പിന്നീട് കണ്ടെത്തുക. പാരിൽ വളരുന്ന മത്സ്യങ്ങളെ വേട്ടയാടിയ ശേഷം കൃത്രിമ പാരുകൾ കടലിൽ ഉപേക്ഷിക്കുകയാണ് ചെയ്ത് വരുന്നത്. ഇത്തരം പാരുകൾ മത്സ്യബന്ധന വലയിൽ അകപ്പെട്ട് വല നശിക്കുവാനും കാരണമാകുന്നു. ഇതര സംസ്ഥാന ഫൈബർ വള്ളങ്ങളും ബോട്ടുകളുമാണ് പ്രധാനമായും കൃത്രിമ പാരുകൾ നിർമ്മിക്കുന്നത്. പല തവണ ഫിഷറീസ് അധികൃതർ കൃത്രിമ പ്പാരിനെതിരെ നിയമ നടപടികൾ സ്വീകരിച്ചെങ്കിലും അശാസ്ത്രീയ മത്സ്യബന്ധനം യഥേഷ്ടം തുടരുന്നുണ്ടെന്നും നിയമ നടപടി സ്വീകരിക്കുന്ന ഫിഷറീസ് അധികൃതരെ ചിലർ ഭീഷണിപ്പെടുത്തുന്നതായും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |