കോഴിക്കോട്: എൽ.ഡി.എഫിന് പിന്നാലെ യു.ഡി.എഫിനും എൻ.ഡി.എയ്ക്കും സ്ഥാനാർത്ഥികളായതോടെ ജില്ലയിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. കൊടുവള്ളിയിൽ എൽ.ഡി.എഫ് സ്വതന്ത്രനെയും വടകരയിൽ ആർ.എം.പി.ഐയും ആർ.ജെ.ഡിയും മാത്രമാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്.
കോൺഗ്രസ് നേതാക്കളായ കെ.ജയന്ത് കോഴിക്കോട് നോർത്തിലും വിദ്യ ബാലകൃഷ്ണൻ എലത്തൂരിലും ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ കൊയിലാണ്ടിയിലും മത്സരിക്കും. നാദാപുരത്ത് കെ.എം അഭിജിത്തും ബാലുശ്ശേരിയിൽ വി.ടി സൂരജും കളത്തിലിറങ്ങും. മുൻമന്ത്രി എം.കെ മുനീറിന് സീറ്റ് നൽകാത്തതിൽ ലീഗ് അണികളിൽ അതൃപ്തി പുകയുകയാണ്. കൊടുവള്ളിയോ കോഴിക്കോട് സൗത്തോ നൽകണമെന്ന് മുനീർ ആവശ്യപ്പെട്ടതായാണ് വിവരം. എൽ.ഡി.എഫിലെ പ്രമുഖരോടാണ് ലീഗിലെ യുവതലമുറ അങ്കത്തിനിറങ്ങുന്നത്. ലീഗിലെ രണ്ട് വനിത സ്ഥാനാർത്ഥികളിൽ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറായ തെഹ്ലിയ എൽ.ഡി.എഫ് കൺവീനറും മുൻ മന്ത്രിയുമായ ടി.പി.രാമകൃഷ്ണനെയാണ് നേരിടുന്നത്. കോഴിക്കോട് സൗത്തിൽ ഫെെസൽ ബാബുവിനെ ഗോദയിലിറക്കി നേട്ടം കൊയ്യുകയാണ് ലീഗ് ലക്ഷ്യം. ഇവിടെ എൽ.ഡി.എഫിലെ സിറ്റിംഗ് എം.എൽ.എയായ അഹമ്മദ് ദേവർകോവിലാണ് സ്ഥാനാർത്ഥി. കൊടുവള്ളിയിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസാണ് അങ്കത്തട്ടിൽ.
കുറ്റ്യാടിയിൽ പാറയ്ക്കൽ അബ്ദുള്ളയാണ് യു.ഡി.എഫിനിറങ്ങുന്നത്. പി.കെ കുഞ്ഞമ്മദ് കുട്ടിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. 2021ലെ തിരഞ്ഞെടുപ്പിലും ഇവർ തമ്മിലായിരുന്നു മത്സരം. അന്ന് സി.പി.എമ്മിലെ കുഞ്ഞമ്മദ്കുട്ടിക്ക് കിട്ടിയത് വെറും 333 വോട്ടിന്റെ ഭൂരിപക്ഷം. കുഞ്ഞമ്മദ് കുട്ടിക്ക് 80,143 വോട്ടും പാറയ്ക്കൽ അബ്ദുള്ളയ്ക്ക് 79810 വോട്ടും ലഭിച്ചു. ഈ പശ്ചാത്തലത്തിൽ ഈസി വാക്കോവറാണ് യു.ഡി.എഫ് പ്രതീക്ഷ.
കൊടുവള്ളി സ്വദേശിയും ലീഗ് ജില്ല പ്രസിഡന്റുമായ എം.എ റസാക്ക് കുന്ദമംഗലത്തെ യു.ഡി.എഫ് സാരഥി. കുന്ദമംഗലം സ്വദേശിയായ പി.കെ. ഫിറോസ് കൊടുവള്ളിയിൽ മത്സരിക്കുന്നുവെന്ന കൗതുകമുണ്ട്. ഇവരെ മണ്ഡലം മാറ്റി മത്സരിപ്പിക്കുന്നതിന് പിന്നിലെ രഹസ്യം ആരായുകയാണ് പാർട്ടി പ്രവർത്തകർ. കുന്ദമംഗലത്ത് പി.ടി.എ റഹീമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. സിറ്റിംഗ് എം.എൽ.എയുമാണ്. തിരുവമ്പാടിയിൽ കാസിം കൂടരഞ്ഞിയാണ് ലീഗ് സ്ഥാനാർത്ഥി.
പ്രചാരണത്തിന് ഊർജ്ജം നൽകി എൻ.ഡി.എ
എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളായതോടെ പ്രചാരണം ഊർജ്ജിതമാക്കി എൻ.ഡി.എ. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിൽ ബി.ഡി.ജെ.എസാണ് മത്സരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ ബി.ജെ.പിക്ക് നില മെച്ചപ്പെടുത്താനായി. കോഴിക്കോട് കോർപ്പറേഷനിൽ ചരിത്രത്തിലാദ്യമായി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ലഭിച്ചതിന്റെ ആത്മവിശ്വാസവുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |