രാമനാട്ടുകര: ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ച് കഴിഞ്ഞ ദിവസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത രാമനാട്ടുകരയിൽ നിന്ന് പാറമ്മല്ലിലേക്കുള്ള റോഡിന്റെ 'പേരിൽ' വിവാദം. 3.28 കോടി രൂപ ചെലവിട്ട് പൊതുമരാമത്ത് വകുപ്പ് നവീകരിച്ച റോഡാണിത്. 2023 സെപ്തംബറിൽ നഗരസഭാ കൗൺസിലിന്റെ യോഗത്തിലെ തീരുമാനപ്രകാരം പാറമ്മൽ റോഡ്, സ്വാതന്ത്ര്യ സമര സേനാനിയും സേവാമന്ദിരം സ്‌കൂൾ സ്ഥാപകനുമായ കെ.രാധാകൃഷ്ണ മേനോൻ സ്മാരക റോഡ് എന്ന് പുനർനാമകരണം ചെയ്തതിന്റെ അടിസ്ഥാനത്തിൽ 2023 നവംബറിൽ ശിലാഫലകം സ്ഥാപിച്ചു. രാധേട്ടൻ ജന്മ ശതാബ്ദി കമ്മിറ്റി സമ്മർദ്ദം ചെലുത്തി, പിന്നീട് രാമനാട്ടുകര സാംസ്‌കാരിക വേദി നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് റോഡിന് കെ.രാധാകൃഷ്ണ മേനോൻ(രാധേട്ടൻ) റോഡ് എന്ന് നാമകരണം ചെയ്‍തത്. എന്നാൽ നവീകരിച്ച് മാർച്ച് എട്ടിന് മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്ത ശിലാഫലകത്തിൽ രാമനാട്ടുകര - പാറമ്മൽ റോഡ് എന്നാണ് പേര്. ബ്രാക്കറ്റിൽ കെ.രാധാകൃഷ്ണ മേനോൻ(രാധേട്ടൻ) റോഡ് എന്നുണ്ട്. രാമനാട്ടുകര അങ്ങാടിയിൽ നിന്ന് തുടങ്ങുന്ന റോഡ് പൂളക്കൽ ജംഗ്‌ഷൻ വരെയാണ് രാമനാട്ടുകരയുടെ പരിധിയിലുള്ളത്. തുടർന്നുള്ള ഭാഗം മലപ്പുറം ജില്ലയിലെ വാഴയൂർ ഗ്രാമപഞ്ചായത്തിലൂടെയാണ് പോകുന്നത്. പാറമ്മൽ റോഡിന് കെ.രാധാകൃഷ്ണ മേനോൻ(രാധേട്ടൻ) റോഡ് എന്നാക്കണമെങ്കിൽ വാഴയൂർ ഗ്രാമ പഞ്ചായത്തിന്റെ തീരുമാനവും വേണ്ടേ എന്നാണ് ചിലരുടെ വാദം. ഇതിനിടെ ഈ റോഡിന് 25 ലക്ഷം രൂപകൂടി അനുവദിച്ചുകൊണ്ട് പൊതുമരാമത്തുവകുപ്പ് ഭരണാനുമതി നൽകിയിട്ടുണ്ട്.
പേരിൽ നയപരവും ഭരണപരവുമായ എടുത്ത തീരുമാനം ഉടനടി നടപ്പിൽ വരുത്തണമെന്നും ഉപകാരപ്പെടുന്ന ശിലാഫലകം തെറ്റു തിരുത്തി പുനസ്ഥാപിക്കുണമെന്നും സാംസ്കാരിക പ്രവർത്തകനായ സുന്ദർരാജ് രാമനാട്ടുകര പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |