കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ജില്ലയിൽ പത്രിക സമർപ്പിച്ചത് 141 സ്ഥാനാർത്ഥികൾ. ഇന്നലെ 102 പേർ പത്രിക നൽകി. 13 നിയമസഭ മണ്ഡലങ്ങളിലായി ആകെ 223 പത്രികകളാണ് സമർപ്പിച്ചത്. ശനിയാഴ്ച 39 പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. പത്രിക സമർപ്പണം പൂർത്തിയായപ്പോൾ
ബേപ്പൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസിന് രണ്ടും യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി അൻവറിന് നാലും അടക്കം നിരവധി അപരന്മാരുമുണ്ട്. പേരാമ്പ്ര, കൊടുവള്ളി മണ്ഡലങ്ങളിലാണ് കൂടുതൽ പത്രികകൾ സമർപ്പിച്ചത്. 22 വീതം. എലത്തൂർ, കോഴിക്കോട് നോർത്ത് മണ്ഡലങ്ങളിൽ 21 പത്രികകൾ വീതം ലഭിച്ചു. 13 പേർ വീതം പത്രിക നൽകിയ ബേപ്പൂർ, കോഴിക്കോട് നോർത്ത് മണ്ഡലങ്ങൾ തൊട്ടു പിന്നിലുണ്ട്. 11 പത്രികകൾ ലഭിച്ച ബാലുശ്ശേരി മണ്ഡലത്തിലാണ് ഏറ്റവും കുറവ്. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. മാർച്ച് 26 വരെ പത്രികകൾ പിൻവലിക്കാം.
നിയമസഭ മണ്ഡലം, പത്രിക സമർപ്പിച്ചവർ, ആകെ പത്രിക (ബ്രായ്ക്കറ്റിൽ)
വടകര.... 12 (16)
കുറ്റ്യാടി.... 9 (15)
നാദാപുരം.... 10 (15)
കൊയിലാണ്ടി.... 7 (13)
പേരാമ്പ്ര....12 (22)
ബാലുശ്ശേരി.... 7 (11)
എലത്തൂര്‍....12 (21)
കോഴിക്കോട് നോർത്ത്....13 (21)
കോഴിക്കോട് സൗത്ത്.... 7 (14)
ബേപ്പൂർ....13 (17)
കുന്ദമംഗലം.... 11 (17)
കൊടുവള്ളി.... 18 (22)
തിരുവമ്പാടി.... 10 (19)
പ്രചാരണത്തിൽ കുട്ടികൾ വേണ്ട
കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും മറ്റു പ്രവർത്തനങ്ങളിലും കുട്ടികളെ ഉപയോഗിക്കരുതെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ല കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് അറിയിച്ചു. റാലികൾ, മുദ്രാവാക്യം വിളികൾ, പോസ്റ്റർ, ലഘുലേഖ വിതരണം, തിരഞ്ഞെടുപ്പ് യോഗങ്ങൾ തുടങ്ങിയവയിൽ കുട്ടികളെ പങ്കെടുപ്പിക്കരുത്. പ്രചാരണത്തിനിടെ കുട്ടികളെ കൈയിലെടുക്കുന്നതും വാഹനത്തിലോ റാലിയിലോ പങ്കെടുപ്പിക്കുന്നതും അനുവദനീയമല്ല. തിരഞ്ഞെടുപ്പ് കവിതകൾ, പാട്ടുകൾ, പ്രസംഗം, രാഷ്ട്രീയ പാർട്ടിയുടെയോ സ്ഥാനാർത്ഥിയുടെയോ ചിഹ്നങ്ങളുടെ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങളിലൊന്നും കുട്ടികളെ ഉൾപ്പെടുത്തരുത്. കുട്ടികളെ പങ്കാളികളാക്കുന്നത് ബാലവേല നിരോധന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരം നിരോധിക്കപ്പെട്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |