വളളിയൂർക്കാവ്: വയനാടിന്റെ എല്ലാ വഴികളും ഇപ്പോൾ വളളിയൂർക്കാവിലേക്കാണ്. വയനാടിന്റെ ദേശീയോത്സവമാണിത്. ജനലക്ഷങ്ങളാണ് വളളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിനെത്തുക. അപ്പോൾ പിന്നെ വോട്ടർമാരെ തേടി മീനച്ചൂടിൽ സ്ഥാനാർത്ഥികൾ മണ്ഡലം തോറും അലയണമെന്നില്ല.കാവിൽ വന്നാൽ മതി. മാനന്തവാടി മണ്ഡലത്തിലെ മൂന്ന് സ്ഥാനാർത്ഥികളും ഇപ്പോൾ സമയം കിട്ടുമ്പോഴൊക്കെ വളളിയൂർക്കാവിലേക്കാണ് ഓടിയെത്തുന്നത്. ഗതകാല സ്മരണകൾ അയവിറക്കാൻ.പിന്നെ വോട്ടർമാരെ കാണാനും. സ്ഥലം എം.എൽ.എയും പട്ടിക ജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ മന്ത്രിയുമായ ഒ. ആർ.കേളു ഇത് അഞ്ചാം തവണയാണ് വളളിയൂർക്കാവിലെത്തുന്നത്. സൂചികുത്താൻ ഇടമില്ലാത്ത തരത്തിൽ ജനത്തിരക്ക്. ഒരടിവയ്ക്കാൻ തുടങ്ങുമ്പോഴേക്കും ഫോണുമായി ഓരോരുത്തരായി ഓടിയെത്തുകയായി,സെൽഫിയെടുക്കാൻ. ഒ.ആർ.കേളു മുൻകൈയെടുത്ത് നിർമ്മിച്ച വയനാട് ജില്ലയിലെ ഏറ്റവും വലിയ കമ്മന വളളിയൂർക്കാവ് പാലം ഈയിടെയാണ് ഉദ്ഘാടനം ചെയ്തത്.
യു.ഡി.എഫ് സ്ഥാനാർത്ഥി ഉഷാ വിജയൻ ഇത് മൂന്നാം തവണയാണ് വളളിയൂർക്കാവിലെത്തുന്നത്. കുഞ്ഞുനാളിൽ അച്ഛനമ്മമാരുടെ കൈ പിടിച്ച് കാവിലെത്തിയ ഓർമ്മകൾ മനസിലുണ്ട്. ഇപ്പോൾ സ്ഥാനാർത്ഥിയായാണ് വരവ്. ഉഷേച്ചി എന്ന് വിളിച്ച് ഓടിയെത്തുന്നവർ കുറച്ചൊന്നുമല്ല.അവർക്കും വേണം സ്ഥാനാർത്ഥിക്കൊപ്പം ഒരു പടം.പോകുമ്പോൾ ഉഷാ വിജയൻ പറയും.മറക്കല്ലെ. ആ തലയാട്ടലിൽ എല്ലാം അടങ്ങിയിട്ടുണ്ട്.
എൻ.ഡി.എ സ്ഥാനാർത്ഥി പി.ശ്യാംരാജിന് വളളിയൂർക്കാവിനെക്കുറിച്ച് കേട്ടറിവ് മാത്രമെയുളളു. കഴിഞ്ഞ ദിവസം മണ്ഡലം കമ്മറ്റി ഭാരവാഹികൾക്കൊപ്പം കാവിലെത്തിയപ്പോൾ കണ്ടത് വലിയ ജനക്കൂട്ടം. എല്ലാവരോടും സംസാരിച്ചുകൊണ്ട് സ്ഥാനാർത്ഥിയുടെ പര്യടനം. നാളെയാണ് രണ്ടാഴ്ചക്കാലം നീണ്ട് നിൽക്കുന്ന വളളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന് സമാപനം. ഇനിയും വരും ഇന്നും നാളെയുമായി സ്ഥാനാർത്ഥികൾ.വാേട്ട് തേടാൻ ഇതിലും വലിയ സ്ഥലം ഇതല്ലാതെ മറ്റെവിടെ?.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |