ഇടതുവലതു മുന്നണികളെ മാറിമാറി പരീക്ഷിച്ച ചരിത്രമാണ് കുറ്റ്യാടി മണ്ഡലത്തിനുള്ളത്. മേപ്പയ്യൂർ മണ്ഡലമായിരിക്കെ 1977ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം നിന്നെങ്കിലും എൽ.ഡി.എഫിലെ എ. കണാരനെയും മത്തായി ചാക്കോയേയും എം.എൽ.എമാരാക്കിയിട്ടുണ്ട്. കുറ്റ്യാടി മണ്ഡലം രൂപീകൃതമായശേഷം 2011ൽ എൽ.ഡി.എഫിന് മിന്നും ജയം നൽകി. എന്നാൽ തുടർന്നുവന്ന തിരഞ്ഞെടുപ്പിൽ കാറ്റ് വലത്തോട്ടായിരുന്നു. 2021ൽ എൽ.ഡി.എഫിലെ സീറ്റ് തർക്കം തെരുവിലെത്തിയിട്ടും മണ്ഡലം എൽ.ഡി.എഫിനൊപ്പം നിന്നു. ഇത്തവണ മണ്ഡലം മാറണമെന്ന നിലപാട് ചില കോണുകളിൽ നിന്ന് ഉയർന്നപ്പോൾ ലീഗിന് താത്പര്യമില്ലായിരുന്നു. 2021 ലെ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ വേളം പഞ്ചായത്തിലെ പാർട്ടിയിലുണ്ടായ തർക്കങ്ങൾ ലീഗിന് തലവേദന സൃഷ്‌ടിച്ചിരുന്നു. എന്നാൽ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രശ്‌നം രമ്യമായി പരിഹരിച്ചത് ലീഗിന് വലിയ നേട്ടമാണ് ഉണ്ടാക്കിയത്. നിലവിലെ എം.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടിയും മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ലയുമാണ് ഇത്തവണ സ്ഥാനാർത്ഥികൾ. ഇരുവരും സുപരിചിതർ. മണ്ഡലത്തിലെ വികസന കാര്യങ്ങൾ ഉയർത്തിയാണ് ഇരുമുന്നണികളുടെയും പ്രചാരണം. കർഷക മോർച്ച സംസ്ഥാന സെക്രട്ടറി രാമദാസ് മണലേരിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി. കേന്ദ്രം കേരളത്തിന് നൽകിയ പദ്ധതികളും മോദിയുടെ ഭരണ നേട്ടങ്ങളും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. 2016ലും രാമദാസ് മണലേരിയായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി.
മണ്ഡല ചരിത്രം
2008ലാണ് കുറ്റ്യാടി മണ്ഡലം രൂപീകൃതമാവുന്നത്. അതുവരെ മേപ്പയ്യൂർ മണ്ഡലമായിരുന്നു. 1977ൽ മേപ്പയൂർ മണ്ഡലം രൂപീകരിച്ചപ്പോൾ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിലെ പണാറത്ത് കുഞ്ഞി മുഹമ്മദിനുശേഷം 2016ലാണ് യു.ഡി.എഫ് മുസ്‌ലിം ലീഗിലെ പാറക്കൽ അബ്‌ദുല്ലയിലൂടെ മണ്ഡലം തിരിച്ചു പിടിക്കുന്നത്. അതിനിടെ പല തവണ സി.പി.എം നേതാക്കളായിരുന്ന എ.കണാരനും മത്തായി ചാക്കോയും മണ്ഡലത്തെ പ്രതിനിധീകരിച്ചു. കുറ്റ്യാടി മണ്ഡലം രൂപീകൃതമായശേഷം 2011ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ കെ.കെ.ലതിക വിജയിച്ചു. 2016ൽ പാറക്കൽ അബ്ദുള്ളയിലൂടെ മണ്ഡലം വീണ്ടും വലത്തോട്ട് ചാഞ്ഞു. 2021ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ കൈകളിൽ. 2021ൽ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകാനായിരുന്നു എൽ.ഡി.എഫിലെ ധാരണ. എന്നാൽ കുറ്റ്യാടിയിൽ സി.പി.എം പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് സീറ്റ് സി.പി.എമ്മിന് തിരിച്ചുനൽകി. കെ പി.കുഞ്ഞമ്മദ് കുട്ടി വിജയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |