കൽപ്പറ്റ: കേരളത്തിലെ വോട്ടർമാരുമായാണ് എൽ.ഡി.എഫ് ഡീൽ ഉറപ്പിച്ചിട്ടുള്ളതെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. എൽ.ഡി.എഫ് നേതൃത്വത്തിൽ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫിന് പുറത്തുള്ള ഒരുസംഘടനയുമായും പാർട്ടിയുമായും ഡീലില്ല. തങ്ങളുമായി സഹകരണമോ ധാരണയോ ഇല്ലാത്തവർ മണ്ഡലങ്ങളുടെ സ്ഥിതിഗതികൾ നോക്കി വോട്ട് ചെയ്യാൻ തീരുമാനിക്കുന്നത് അവരുടെ കാര്യമാണ്. കേരള നിയമസഭയിൽ ബി.ജെ.പി അക്കൗണ്ട് തുറന്നത് കോൺഗ്രസുമായുള്ള ഡീലിന്റെ ഭാഗമാണ്. അത് പൂട്ടിച്ചത് എൽ.ഡി.എഫാണ്. തൃശൂരിൽ ബി.ജെ.പിക്ക് എം.പി ഉണ്ടായതും കോൺഗ്രസ് ഡീലിലാണ്. കാസർകോട് ഒരുമണ്ഡലത്തിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ പിൻവലിച്ചത് യു.ഡി.എഫിന്റെ അഭ്യർത്ഥന മാനിച്ചാണെന്നാണ് അവിടെ പോയപ്പോൾ മനസിലായത്. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) ഭേദഗതിയിൽ രാഹുൽ ഗാന്ധിക്ക് ഉറച്ച നിലപാടില്ല. ബി.ജെ.പിക്കും ആർ.എസ്.എസിനും അസൗകര്യം ഉണ്ടാക്കുന്നവരെ കൈകാര്യം ചെയ്യാൻ കഠിനമായ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് എഫ്സിആർഎ നിയമമ ഭേദഗതി. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ രാഹുൽ ഗാന്ധി ഉറച്ചനിലപാട് എടുക്കില്ല. ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലാതാക്കുന്ന വിഷയങ്ങളിലൊന്നും രാഹുലിന്റെ പ്രതികരണം ഉണ്ടാകാറില്ലെന്നും എം.എ ബേബി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |