
കോഴിക്കോട്: പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ പ്രവൃത്തി ആരംഭിച്ച മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം പാതിവഴിയിൽ. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ആഘോഷപൂർവം ഉദ്ഘാടനവും റോഡ് ഷോയും നടത്തിയ പാതയാണിപ്പോൾ നിർമ്മാണം മുടങ്ങി അപകടക്കെണിയായി മാറിയിരിക്കുന്നത്. നിലവിൽ പ്രവൃത്തികൾ പൂർണമായും നിലച്ച മട്ടാണെന്നാണ് പ്രദേശവാസികൾ പരാതിപ്പെടുന്നത്.
പണി തീരാത്ത ഓടകൾ സ്ലാബിടാതെ തുറന്നുകിടക്കുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. കാലവർഷം എത്തുന്നതിന് മുൻപ് ഓടകളുടെ പണി പൂർത്തിയാക്കിയില്ലെങ്കിൽ നഗരത്തിൽ വെള്ളക്കെട്ടിനും അപകടങ്ങൾക്കും ഇത് കാരണമാകും. ഇതിന് പുറമെ, തെരുവുവിളക്കുകൾ കത്താത്തതിനാൽ രാത്രികാലങ്ങളിൽ റോഡരികുകൾ കാണാൻ കഴിയാത്ത അവസ്ഥയാണ്. പലയിടങ്ങളിലും ഡിവൈഡർ പ്രവൃത്തികൾ പൂർത്തിയാക്കാതെ കിടക്കുന്നതും നിർമ്മാണ സാമഗ്രികൾ അശ്രദ്ധമായി റോഡരികിൽ കൂട്ടിയിടുന്നതും യാത്രക്കാർക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്.
മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ 5.320 കിലോമീറ്റർ നീളത്തിൽ നാലുവരി പാതയായി വികസിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്തതെങ്കിലും, ആദ്യഘട്ട വികസനമെങ്കിലും കൃത്യമായി നടക്കുമെന്ന പ്രതീക്ഷ അസ്തമിക്കുകയാണ്. 3.027 കിലോമീറ്റർ ദൂരത്തിൽ 24 മീറ്റർ വീതിയിലാണ് റോഡ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. 50.49 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു. കഴിഞ്ഞ മേയിൽ മിഡിലാൻഡ് കോൺട്രാക്ടിംഗ് പ്രൈവറ്റ് ലിമിറ്റഡുമായി കേരള റോഡ് ഫണ്ട് ബോർഡ് 76.90 കോടി രൂപയുടെ കരാർ ഒപ്പിടുകയും ജൂൺ രണ്ടിന് സ്ഥലം കൈമാറി പണി തുടങ്ങുകയും ചെയ്തതാണ്. എന്നാൽ നിലവിലെ മെല്ലെപ്പോക്ക് ജനങ്ങളെ കടുത്ത പ്രതിഷേധത്തിലേക്കാണ് നയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |