കോഴിക്കോട്: കടുത്ത ചൂടിനെ തുടർന്ന് ജില്ലയിലെ പാൽ ഉത്പാദനത്തിൽ വൻ ഇടിവ്. വേനൽക്കാലത്ത് പാലുത്പാദനം പൊതുവെ കുറയാറുണ്ടെങ്കിലും ഇത്തവണ പതിവിലുമധികം കുറഞ്ഞത് ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കി. പാൽ വിറ്റ് ഉപജീവനം കഴിക്കുന്ന കർഷകരാണ് കൂടുതൽ പ്രതിസന്ധിയിലായത്. പശുക്കളുടെ ശരീരോഷ്മാവ് വർദ്ധിക്കുന്നതാണ് ഉത്പാദനം കുറയാൻ കാരണം. ഒരു പശുവിൽ നിന്ന് പ്രതിദിനം 20 ലിറ്റർ വരെ പാൽ ലഭിക്കാം. എന്നാലിപ്പോൾ അതിന്റെ പകുതിയേ കിട്ടുന്നള്ളൂ. ക്ഷീര സഹകരണ സംഘങ്ങളിൽ 500 ലിറ്റർ വരെ പാൽ അളന്നിരുന്ന കർഷകർക്ക് ഇപ്പോൾ 300 ലിറ്റർ ആണ് കിട്ടുന്നത്. വേനൽക്കാലമായതിനാൽ പച്ചപ്പുല്ല് കിട്ടാനില്ല. മലയോര മേഖലയിലടക്കം പുല്ല് ഉണങ്ങി.
വെള്ളമില്ല!
പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇതേ തുടർന്ന് പശുക്കൾക്ക് വേണ്ടത്ര വെള്ളം കൊടുക്കാനുമാകുന്നില്ല. ഹെെടെക് ഫാമുകളിൽ മാത്രമാണ് പശുക്കളെ യന്ത്ര സഹായത്തോടെ വെള്ളം നനച്ച് തണുപ്പിക്കാൻ സംവിധാനമുള്ളത്. പശുക്കളെ പാർപ്പിച്ചിരിക്കുന്ന മേൽക്കൂരയ്ക്കു മുകളിൽ സ്പ്രിങ്ക്ളറും ഇത്തരം ഫാമുകളിലുണ്ടാകും.ഹൈബ്രിഡ് പശുവിന് കൂടുതൽ വെള്ളം വേണം. ധാരാളം പുല്ല് തിന്നുന്ന പശുവിനു ദിവസം 40 മുതൽ 60 ലിറ്റർ വരെ വെള്ളം മതിയാകും. തീറ്റപുല്ലിൽ 70 മുതൽ 80 ശതമാനം വരെ വെള്ളമുണ്ട്. കാലിത്തീറ്റ, മരുന്ന്, പച്ചപ്പുല്ല് എന്നിവയുടെ വില കുത്തനെ കൂടിയതും ക്ഷീരകർഷകർക്ക് ഇരുട്ടടിയായി. 70 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനിൽക്കാനാവുകയുള്ളൂ.
ചൂട് കുറയ്ക്കാൻ വിദ്യകൾ പലത്
ചൂട് കൂടിയതോടെ പശുക്കളിൽ പലതും തീറ്റയെടുക്കാൻ മടിക്കുന്നുണ്ട്. ചൂടിനെ തുടർന്ന് പാടത്തോ പറമ്പിലോ മേയാൻ വിടാനാവില്ല. കൂടുതൽ സമയം കെട്ടിയിടുന്നത് പശുക്കൾക്ക് ആരോഗ്യ പ്രശ്നമുണ്ടാക്കും. തൊഴുത്തിലും പറമ്പിലുമൊക്കെ തണലുള്ള സ്ഥലത്താണിപ്പോൾ കർഷകർ കെട്ടിയിടുന്നത്. ചൂട് കുറയ്ക്കാൻ തൊഴുത്തിൽ ഫാനുപയോഗിക്കുന്ന കർഷകരുമുണ്ട്. മേൽക്കൂരയ്ക്കു മുകളിൽ ചിലർ പച്ചതെങ്ങോല നിരത്തുകയും നനഞ്ഞ ചണച്ചാക്കിടുകയും ചെയ്യുന്നുണ്ട്.
ഉത്പാദന ചെലവ് (ഒരു ലിറ്ററിന്) 60-65 രൂപ
കർഷകർക്ക് കിട്ടുന്നത് 50 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |