കോഴിക്കോട്: പാചകവാതക വിലവർദ്ധനവും സബ്‌സിഡികളുടെ നിർത്തലാക്കലും മൂലം പിടിച്ചുനിൽക്കാനാവാതെ ചെറുകിട ഹോട്ടലുകൾ പ്രതിസന്ധിയിൽ. കുതിച്ചുയരുന്ന വില കാരണം മുന്നോട്ടുപോകാനാകാതെ ചെറുകിട ഹോട്ടലുകളിലും പപ്പടമടക്കമുള്ള ഊണിന് 60 മുതൽ 70 രൂപ വരെയാണ് ഇപ്പോൾ ഈടാക്കുന്നത്. മുപ്പത് രൂപയ്ക്ക് ഊണ് നൽകിയിരുന്ന കുടുംബശ്രീ ജനകീയ ഹോട്ടലുകളിലും ഊണിന്റെ വില 40 രൂപയായി ഉയർത്തി. പപ്പടം വേണമെങ്കിൽ അഞ്ച് രൂപ അധികം നൽകണം.
വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിച്ചതിന് പുറമെ വിപണിയിൽ ഇവയുടെ ലഭ്യത കുറഞ്ഞതും ഹോട്ടൽ നടത്തിപ്പുകാരെ വലയ്ക്കുന്നുണ്ട്. കൃത്യസമയത്ത് സിലിണ്ടറുകൾ ലഭിക്കാത്തതിനാൽ പലരും വലിയ വില നൽകി കരിഞ്ചന്തയിൽ നിന്നുമാണ് പാചകവാതകം വാങ്ങുന്നത്. ഇതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഗ്യാസ് കിട്ടാത്ത സാഹചര്യത്തിൽ പലരും വിറകിലേക്ക് മാറിയെങ്കിലും, വിറകിനും ദിനംപ്രതി വില ഉയരുകയാണ്. ആവശ്യത്തിന് വിറക് വിപണിയിൽ കിട്ടാനുമില്ല.അതേസമയം പാൽ, ഭക്ഷ്യ എണ്ണ എന്നിവയുടെ വിലവർദ്ധനവ് കൂടിയായപ്പോൾ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്.
ചെലവുകൾ ഇരട്ടിയായ ഈ സാഹചര്യത്തിൽ, ഭക്ഷണത്തിന് വില വർദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാർഗമില്ല. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
-റീജ ടി. കെ
ചെറുകിട ഹോട്ടൽ ഉടമ,
മുതലക്കുളം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |