കോഴിക്കോട്: അത്തം പിറന്നതോടെ പൂക്കളമൊരുക്കാൻ പാടത്തും പറമ്പിലും പൂ തേടി മലയാളിയിറങ്ങിയപ്പോൾ വിപണിയിലും കച്ചവടം പൊടിപൊടിക്കുകയാണ്. പൂക്കൾക്കാകട്ടെ പൊള്ളുന്ന വിലയും. മഴയിൽ വിളവ് കുറഞ്ഞതോടെ മറുനാടൻ പൂക്കളുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. തമിഴ്നാട്ടിലെ കോയമ്പത്തൂർ, കർണാടകയിലെ ഗുണ്ടൽപേട്ട്, ബംഗളൂരു, മൈസൂരു മേഖലകളിൽ നിന്നാണ് പ്രധാനമായും പൂക്കൾ കോഴിക്കോട്ടെത്തുന്നത്. കേരളത്തിലെ ഓണവിപണി ലക്ഷ്യമിട്ട് നേരത്തെ തന്നെ കൃഷിയിറക്കിയിരുന്നെങ്കിലും മഴ ചതിച്ചതോടെ പല മേഖലകളിലും വിളവ് കുറഞ്ഞു. ഇതോടെ വിപണിയിലെത്തുന്ന പൂക്കളുടെ അളവിലും കുറവുണ്ടായി. ആവശ്യക്കാരേറിയതോടെ വിലയും ഉയർന്നു.
അരളിക്ക് 500; പേപ്പർ വൈറ്റിന് 660
അരളിയും ജമന്തി പേപ്പർ വെെറ്റുമാണ് ഇത്തവണ പൂവിപണിയിലെ വിലയേറിയ താരം. അരളി കിലോയ്ക്ക് 500 കടന്നു. പേപ്പർ വൈറ്റിന് 650 രൂപയാണ്. വെള്ള ജമന്തിക്ക് 400 രൂപയും മഞ്ഞ ജമന്തിക്ക് 120 രൂപയും ചുവപ്പ് ജമന്തിക്ക് 80 രൂപയുമാണ് കിലോയ്ക്ക് വില. മുല്ലയ്ക്കും ആവശ്യക്കാരുണ്ട്. റസിഡന്റ്സ് അസോസിയേഷനുകൾ, ക്ലബുകൾ, വായനശാലകൾ എന്നിവയ്ക്കൊപ്പം സ്കൂളുകളിലും കോളജുകളിലും പൂക്കളമത്സരങ്ങൾ വരും ദിവസങ്ങളിൽ നടക്കും. ഓണമടുക്കുന്നതോടെ
വിവിധ സ്ഥാപനങ്ങളിലെ ഓണാഘോഷങ്ങൾക്കും വലിയ തോതിൽ പൂക്കൾ വേണ്ടിവരും. അതിനാൽ വരും ദിവസങ്ങളിൽ വിപണി കൂടുതൽ സജീവമാകുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ. വിലയും വർദ്ധിക്കും.
നാടൻ പൂക്കൾക്കും നല്ല കാലം
മറുനാടൻ പൂക്കൾക്കൊപ്പം നാടൻ പൂക്കൾക്കും വിപണിയിൽ ആവശ്യക്കാരുണ്ട്. കുടുംബശ്രീ യൂണിറ്റുകൾ ഉൾപ്പെടെ വിവിധ സംഘങ്ങൾ കൃഷി ചെയ്ത പൂക്കളും വിൽപ്പനയ്ക്കെത്തുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഏകദേശം പത്ത് ഏക്കറോളം സ്ഥലത്ത് പൂകൃഷി നടന്നിട്ടുണ്ട്.
വില................കിലോ
വെള്ള ജമന്തി...........400
പേപ്പർ വൈറ്റ് ജമന്തി 660
ഓറഞ്ച് ചെട്ടി.......... 80
മഞ്ഞ ചെട്ടി.................120
റോസ്..............................400 മുതൽ
അരളി .............................500
വാടാമല്ലി .......................150
മുല്ല ...................................70 ഒരു മുഴം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |