മലപ്പുറം: വിഷുവിന് ഉണ്ണിക്കണ്ണനെ കണികണ്ടുണരാൻ കൃഷ്ണ വിഗ്രഹത്തിനായി വിപണിയിൽ തിരക്കേറുകയാണ്. അന്യ സംസ്ഥാന സംഘങ്ങൾ ആഴ്ചകൾക്ക് മുമ്പേ ജില്ലയിൽ വിഗ്രഹങ്ങളുടെ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. 120 രൂപ മുതൽ 8,000 രൂപ വരെയുള്ള വിഗ്രഹങ്ങളാണ് കൂടുതലായും വിപണിയിലുള്ളത്. പ്ലാസ്റ്റർ ഒഫ് പാരീസിൽ നിർമ്മിച്ചെടുത്ത വിഗ്രഹങ്ങൾക്ക് 120 രൂപയാണ് പൊതുവെ വില. ബ്രാസ്, ബ്ലാക്ക് മെറ്റൽ, ക്രിസ്റ്റൽ എന്നിവയിൽ തീർത്ത വിഗ്രഹങ്ങൾക്കും ആവശ്യക്കാരേറെയുണ്ട്.
ഓടക്കുഴൽ വായിക്കുന്ന കണ്ണൻ, വെണ്ണ തിന്നുന്ന ഉണ്ണിക്കണ്ണൻ, പ്രണയം തുളുമ്പുന്ന രാധാകൃഷ്ണന്മാർ തുടങ്ങി പല നിറത്തിലും ഭാവങ്ങളിലുമുള്ള വിഗ്രഹങ്ങളാണ് വിപണി കീഴടക്കുന്നത്. പ്രധാനമായും രാജസ്ഥാനിൽ നിന്നാണ് വിഗ്രഹങ്ങൾ എത്തുന്നത്. പേപ്പർ പൾപ്പ്, ഫൈബർ, പോളി മാർബിൾ, മെറ്റൽ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച വിഗ്രഹങ്ങളുമുണ്ട്. ഓയിൽ പെയിന്റ് ചെയ്ത് മിനുക്കിയ കൃഷ്ണവിഗ്രഹങ്ങളും കൂട്ടത്തിലുണ്ട്. ഇവയ്ക്ക് 1,000 മുതൽ 4,000 രൂപയാണ് വില. വില അൽപം കൂടുതലാണെങ്കിലും പൊട്ടാതെയും നിറം മങ്ങാതെയും നിൽക്കുന്ന ഫൈബർ കൊണ്ടുള്ളവയ്ക്കും ആവശ്യക്കാരുണ്ട്. വീടുകളിലേക്ക് പുറമേ ക്ഷേത്രങ്ങളിലെ വിൽപന ശാലകളിലേക്കും വിഗ്രഹങ്ങൾ വാങ്ങാൻ ഒട്ടേറെ പേരാണ് എത്തുന്നത്. നീല നിറത്തിലുള്ള വിഗ്രഹങ്ങൾക്കാണ് ആവശ്യക്കാരേറെ. വലിപ്പത്തിനനുസരിച്ച് വിലയിലും മാറ്റമുണ്ട്.
കൊന്നപ്പൂക്കൾ നാളെയെത്തും
കൊന്നപ്പൂക്കൾ നാളെയാണ് വിപണിയിലെത്തുക. എന്നാൽ, പ്ലാസ്റ്റിക്കിലും തുണിയിലും തീർത്ത കൊന്നപ്പൂക്കൾ ഇതിനോടകം വിപണിയിലെത്തിയിട്ടുണ്ട്. 30 രൂപ മുതലാണ് ഇവയുടെ വില. ഇതിന് പുറമെ, ഓട്ടുരുളി, വാൽക്കണ്ണാടി, കസവ് മുണ്ട് എന്നിവയ്ക്കും ധാരാളം ആവശ്യക്കാരെത്തുന്നുണ്ട്. മയിൽപ്പീലിയുടെയും കൃഷ്ണന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത വസ്ത്രങ്ങളും വിപണിയിലെത്തിയിട്ടുണ്ട്. ഫാമിലി കോംബോ വസ്ത്രങ്ങളുമുണ്ട്. കണിക്കൊന്ന, തെയ്യം, കഥകളി തുടങ്ങിയവ പ്രിന്റ് ചെയ്ത വസ്ത്രങ്ങളാണ് വിഷു ട്രെൻഡ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |