
പത്തനംതിട്ട : മൂഴിയാർ ഗവ.ട്രൈബൽ യു.പി സ്‌കൂളിലെ സുന്ദരബാല്യം സുരക്ഷിത ബാല്യം , വിദ്യാവാഹിനി പദ്ധതികളുടെ പ്രവർത്തനം മുടങ്ങിയത് കാരണം 14 കുട്ടികളുടെ പഠനം അനിശ്ചിതത്വത്തിലായെന്ന പരാതി പരിഹരിച്ചതായി ട്രൈബൽ ഡവലപ്‌മെമെന്റ് ഓഫീസർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. പദ്ധതി മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പത്തനംതിട്ട ട്രൈബൽ ഡവലപ്പമെന്റ് ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു.
മൂഴിയാർ, സായിപ്പൻകുഴി മേഖലകളിൽ നിന്നുള്ള 15 കുട്ടികളെ 1950 രൂപ നിരക്കിൽ മൂഴിയാർ ഗവ.യു പി സ്‌കൂളിൽ എത്തിക്കാൻ വാഹന സൗകര്യം നൽകിയിരുന്നതായി ജില്ലാ ട്രൈബൽ വികസന ഓഫീസർ കമ്മിഷനെ അറിയിച്ചു. എന്നാൽ കൃത്യമായി തുക അനുവദിക്കപ്പെട്ടില്ല. ഇക്കാരണത്താൽ 2024 നവംബർ, ഡിസംബർ മാസങ്ങളിൽ വിദ്യാവാഹിനി വാഹന സൗകര്യം നൽകാനായില്ല. നിലവിൽ ജൂൺ , ജൂലായ് മാസത്തെ വാഹനവാടക നൽകാനുണ്ട്. 2024 ഓഗസ്റ്റ്, സെപ്തംബർ മാസത്തെ മാത്രം ഫണ്ട് ലഭ്യമായിട്ടുണ്ട്. ഇത് എത്രയും വേഗം മാറി നൽകും. ശേഷിക്കുന്ന കുടിശിക ഫണ്ട് ലഭിച്ചാലുടൻ നൽകും. സ്‌കൂൾ അധികൃതരും പട്ടികവർഗ വകുപ്പും നടത്തിയ ശ്രമങ്ങളുടെ ഫലമായി ജനുവരി 15 മുതൽ മറ്റൊരു വാഹനത്തിൽ വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കുന്നുണ്ട്. സുഭക്ഷിത ബാല്യം സുന്ദര ബാല്യം പദ്ധതിയിൽ മലമ്പണ്ടാര വിഭാഗത്തിലെ 40 വിദ്യാർത്ഥികൾക്ക് പോഷകാഹാരം ഉറപ്പാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മൂഴിയാർ ട്രൈബൽ സ്‌കൂളിലെ സുന്ദര ബാല്യം, വിദ്യാ വാഹിനി പദ്ധതികൾ മുടങ്ങിയതിനെതിരെ മനുഷ്യാവകാശ പ്രവർത്തകനായ അലി അക്ബർ സമർപ്പിച്ച പരാതിയിലാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |