
ശബരിമല : തീർത്ഥാടകർ ഇരുമുടിക്കെട്ടിൽ സന്നിധാനത്ത് സമർപ്പിച്ച ടൺ കണക്കിന് അരി മഴനനഞ്ഞും പുഴുവരിച്ചും നശിച്ച സംഭവത്തിൽ ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേരളകൗമുദി വാർത്തയെ തുടർന്ന്, അരി സൂക്ഷിച്ചിരുന്ന സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണ് കമ്മിഷണർ റിപ്പോർട്ട് തയ്യാറാക്കിയത്.
അരി യഥാസമയം നീക്കം ചെയ്യുന്നതിൽ കരാറുകാരൻ വീഴ്ചവരുത്തിയെന്നും ഇതിലൂടെ ദേവസ്വം ബോർഡിന് കനത്ത നഷ്ടമാണ് ഉണ്ടായതെന്നും റിപ്പോർട്ടിലുണ്ട്.
ദേവസ്വം അധികാരികൾ അടിയന്തരമായി പ്രവർത്തിക്കണമെന്നും കോൺട്രാക്ടർമാർ കുമിഞ്ഞുകൂടിയ അരിയും അരിച്ചാക്കുകളും ഉടൻ നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും 2025 ഡിസംബർ 17ന് കോടതി ഉത്തരവിറക്കിയിരുന്നു. കൂടുതൽ കാലതാമസം ഉണ്ടായാൽ എക്സിക്യൂട്ടീവ് ഓഫീസർ ഉചിതവും നിർബന്ധിതവുമായ പരിഹാര നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.
എന്നാൽ ഹൈക്കോടതി കർശന നിർദ്ദേശങ്ങൾ നൽകിയിട്ടും കരാറുകാർ ഉത്തരവ് അനുസരിച്ച് പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഇത് അരി കുമിഞ്ഞുകൂടാൻ കാരണമായെന്നും സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിലുണ്ട്.
പഴയ കെട്ടിടങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന അരിയുടെ അളവ് കെട്ടിടത്തിന്റെ ഘടനാപരമായ ബലത്തിന് ഭീഷണിയാണ്. അരി നീക്കം ചെയ്യുന്നതിലെ കാലതാമസം കെട്ടിടത്തിന് കേടുപാടുകൾ വരുത്തുകയും ദേവസ്വം ബോർഡിന് വലിയ നഷ്ടത്തിനും വഴിയൊരുക്കും. സന്നിധാനത്തെ വിവിധ സ്ഥലങ്ങളിൽ കൂടുതൽ അരികൾ ആരും ശ്രദ്ധിക്കാതെ തള്ളിയതായും കണ്ടെത്തി. കോടതി ഉത്തരവ് പാലിക്കാത്തത് വളരെ ഗൗരവമുള്ളതാണെന്നും ഈ വിഷയത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |