
പത്തനംതിട്ട : തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിയതോടെ ഇതുവരെ കണ്ടുശീലിച്ച പ്രചാരണ രീതിയിൽ നിന്ന് വഴിമാറുകയാണ് മുന്നണികൾ. പരസ്യപ്രചാരണം ഇനി 22 ദിവസമേയുള്ളൂ. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ജനമനസിൽ ഇടംതേടാൻ പഴയശൈലി പോര. മുമ്പ് ജില്ലാകൺവെൻഷൻ, പഞ്ചായത്ത് കൺവെൻഷൻ, വാർഡ്, ബൂത്ത് കൺവെൻഷനുകൾ എന്നിവ നടത്താൻ ആവശ്യത്തിന് സമയമുണ്ടായിരുന്നു. ഇതിനുശേഷം സ്ഥാനാർത്ഥിക്ക് സ്വീകരണ പരിപാടികൾ നടത്താൻ രണ്ടാഴ്ചയോളം കിട്ടുമായിരുന്നു. ഇക്കുറി അതുപറ്റില്ല. കൺവെൻഷനുകൾ ചുരുക്കി പരമാവധി വോട്ടർമാരെ നേരിൽ കാണാൻ സ്വീകരണ പരിപാടികളിൽ കേന്ദ്രീകരിക്കാനാകും മുന്നണികൾ ശ്രമിക്കുന്നത്. അതേസമയം, കത്തുന്ന ചൂടിൽ പ്രചാരണസമയം കുറഞ്ഞതിൽ സന്തോഷിക്കുന്ന നേതാക്കളും പ്രവർത്തകരുമുണ്ട്. സമൂഹമാദ്ധ്യമങ്ങളെ ആശ്രയിക്കാനും മുന്നണികൾ പ്രത്യേക ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.
കൺവെൻഷനുകൾ വെട്ടിച്ചുരുക്കി എൽ.ഡി.എഫ്
കൺവെൻഷനുകൾ വെട്ടിച്ചുരുക്കി സ്ഥാനാർത്ഥിയെ പരമാവധി വോട്ടർമാർക്കു മുന്നിലെത്തിക്കാനാണ് എൽ.ഡി.എഫ് നീക്കം. പഞ്ചായത്ത് പ്രവർത്തക യോഗങ്ങൾ, ബൂത്ത് കൺവെൻഷൻ എന്നിവ എത്രയുംപെട്ടന്ന് പൂർത്തിയാക്കാനാണ് പാർട്ടി ഘടകങ്ങൾക്ക് സി.പി.എം നിർദേശം.
പ്രവർത്തക സമിതി നിർദേശം കാത്ത് യു.ഡി.എഫ്
യു.ഡി.എഫ് പ്രവർത്തക സമിതി യോഗം ചേർന്ന് പ്രചാരണ സമയത്തിൽ മാറ്റം വരുത്തും. ഇതുസംബന്ധിച്ച് നിർദേശം ഇന്നോ നാളെയോ ലഭിച്ചേക്കുമെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടികൾക്കാകും യു.ഡി.എഫ് ഉൗന്നൽ നൽകുന്നത്.
കുടുംബയോഗങ്ങൾക്ക് എൻ.ഡി.എ
പ്രചാരണ സമയം കുറഞ്ഞതിനാൽ കുടുംബയോഗങ്ങൾക്ക് ഉൗന്നൽ നൽകാനും സംസ്ഥാന, ദേശീയ നേതാക്കളെയെത്തിച്ച് റാലികളും റോഡ് ഷോകളും നടത്താനും എൻ.ഡി.എ ഒരുക്കങ്ങൾ തുടങ്ങി. സ്ഥാനാർത്ഥി സ്വീകരണത്തിന് പ്രധാന്യം നൽകും.
പരസ്യപ്രചാരണത്തിന് 22 ദിവസം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |