
പത്തനംതിട്ട: പോളിംഗ് ആരംഭിച്ചത് രാവിലെ ഏഴിനാണെങ്കിലും ജില്ലയിൽ മിക്കയിടത്തും ആറരയോടെ വോട്ടർമാരുടെ നിര രൂപപ്പെട്ടു. ആദ്യ മണിക്കൂറിൽ തന്നെ കനത്ത പോളിംഗ്. ഒൻപത് മണിയോടെ പോളിംഗ് 16 ശതമാനം കടന്നു. പതിവിൽ നിന്ന് മാറി വോട്ടർമാർ രാവിലെ തന്നെ എത്തിയത് ആവേശം കൊണ്ടാണോ വാശി തീർക്കാനാണോ എന്ന സംസാരം പരന്നു. തമാശയായും സീരിയസായും വോട്ടർമാർ തന്നെ ഇതു പരസ്പരം പറഞ്ഞപ്പോൾ സ്ഥാനാർത്ഥികളുടെ മുഖത്ത് പുറമേ സന്തോഷമുണ്ടായെങ്കിലും ഉള്ളിൽ പിരിമുറുക്കമായോ എന്നും സംശയം. പോളിംഗ് ഇങ്ങനെ കുതിച്ചാൽ ആർക്ക് ഗുണമാകും എന്ന ചർച്ചകളായി പിന്നീട്.
രാവിലെ പതിനൊന്നു മണിയോടെ പോളിംഗ് ഇരട്ടിയിലേറെ ഉയർന്ന് 33 ശതമാനം പിന്നിട്ടു. ഉച്ചവെയിൽ കനക്കുന്നതിന് മുൻപേആളുകൾ വോട്ടു ചെയ്തു മടങ്ങിയെന്ന് പാർട്ടി നേതാക്കൾ വിലയിരുത്തി. പുരുഷൻമാരേക്കാൾ സ്ത്രീകളുടെ നിര നീണ്ടത് വോട്ടു ചെയ്തശേഷം വീട്ടുകാര്യങ്ങളിലേക്ക് മടങ്ങുന്നതിനാണെന്ന് കരുതിയവരാണ് ഏറെയും. പതിനൊന്നരയ്ക്ക് പോളിംഗ് അൻപത് ശതമാനത്തിലേക്ക് കുതിച്ചു. പിന്നെ എല്ലായിടത്തും മന്ദഗതി. വൈകിട്ട് നാല് മണിയോടെയാണ് അറുപത് ശതമാനത്തിലേക്ക് എത്തിയത്. അഞ്ചര കഴിഞ്ഞപ്പോൾ അറുപത്തിയൊൻപത് ശതമാനമായി.
തുടക്കത്തിൽ പോളിംഗ് മെച്ചപ്പെട്ടത് തങ്ങൾക്ക് അനുകൂലമായ വിധിയെഴുത്തുണ്ടാക്കുമെന്ന് മൂന്ന് മുന്നണികളും അവകാശപ്പെടുന്നു. പെട്ടി തുറക്കാൻ ഇനി ഇരുപത്തിനാല് ദിവസം കാത്തിരിക്കണം. അതുവരെ കൂട്ടിയും കിഴിച്ചും നീങ്ങും.
ജില്ലയിലെ പോളിംഗിന്റെ ഗതി
രാവിലെ ഒൻപത്: 16%
പതിനൊന്ന് മണി : 33%
ഉച്ചയ്ക്ക് ഒന്ന്: 48%
ഉച്ചകഴിഞ്ഞ് മൂന്ന് മണി : 59%
വൈകിട്ട് അഞ്ച്: 68%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |