
മലയിൻകീഴ്: മാറനല്ലൂർ പഞ്ചായത്തിലെ ജൈവവൈവിദ്ധ്യ കലവറയായ ഉറവ വറ്റാത്ത ജലസമ്പത്തുള്ള പെരുംകുളം നാശത്തിന്റെ വക്കിൽ.പായലും വള്ളിപ്പടർപ്പുകളും നിറഞ്ഞും പാർശ്വങ്ങൾ ഇടിഞ്ഞുവീണും കുളം നാശോന്മുഖമായിക്കഴിഞ്ഞു.
കണ്ടല വാർഡിലുൾപ്പെട്ട നെല്ലിക്കാട് പെരുംകുളം പ്രദേശവാസികളുടെ പ്രധാന ആശ്രയമായിരുന്നു. ഒരേക്കറോളം വിസ്തൃതിയുണ്ടായിരുന്ന കുളം ഉൾപ്പെട്ട ഭാഗമിപ്പോൾ കുളം മാത്രമായി. നീർത്തടപദ്ധതി പ്രകാരം ഈ കുളം പലവട്ടം നവീകരിച്ചെങ്കിലും ജനങ്ങൾക്ക് പ്രയോജനപ്പെട്ടില്ല. അല്ലി ആമ്പലും പാഴ്ച്ചെടികളും വളർന്ന് ഉപയോഗയോഗ്യമല്ലാതെ കിടക്കുകയാണ്. കുടിവെള്ളത്തിനുൾപ്പെടെ ഈ കുളത്തിലെ വെള്ളം മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നു.
ഉറവവറ്റാത്ത പെരുംകുളം ശാസ്ത്രീയ രീതിയിൽ സംരക്ഷിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
ഫലപ്രാപ്തിയിലെത്താത്ത പദ്ധതികളും
ഗ്രാമസഭ ചേരുമ്പോൾ കുളം നവീകരിക്കാനും സംരക്ഷിക്കാനുമായി പദ്ധതികൾ തയാറാക്കുമെങ്കിലും ഫലമുണ്ടായിട്ടില്ല. മഴക്കാലത്ത് കുളത്തിൽ വെള്ളം നിറയുമ്പോൾ ഒലിച്ച് പോകുന്നതിനുള്ള കുളത്തിലെ ബണ്ടിനോട് ചേർന്ന ഓവ് സമീപവാസികൾ അടച്ചതായും ആക്ഷേപം ഉയർന്നിരുന്നു.
മാറനല്ലൂർ പഞ്ചായത്തിലെ കണ്ടല ഇറയംകോട് കുളത്തിനായി കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ലക്ഷങ്ങൾ വിനിയോഗിച്ചെങ്കിലും ഉപയോഗയോഗ്യമാക്കാനായില്ല.
പൂർവസ്ഥിതിയിലാക്കാതെ
കുരിശോട്ടുകോണം കുളം
കാലങ്ങളായി മണ്ണ് മൂടി ഉപയോഗശൂന്യമായ എരുത്താവൂർ കുരിശോട്ടുകോണം കുളം
പൂർവസ്ഥിതിയിലാക്കാനും കഴിഞ്ഞിട്ടില്ല. നേമം ബ്ലോക്ക് പഞ്ചായത്ത് 14.5ലക്ഷം രൂപ വിനിയോഗിച്ച് ഇറയംകോട് കുളം നവീകരിച്ചെങ്കിലും ജനങ്ങൾക്ക് പ്രയോജനപ്പെട്ടില്ല. തൂങ്ങാംപാറ,ഇറയംകോട് പ്രദേശങ്ങളിലുള്ളവർ മുൻകാലങ്ങളിൽ കുളിക്കുന്നതിനും അലക്കുന്നതിനും കൃഷിക്കും ഈ
കുളത്തിലെ വെള്ളം ഉപയോഗിച്ചിരുന്നു.
നവീകരിക്കണം
പെരുംകുളത്തിലെ പാഴ്ച്ചെടികളും ആമ്പലും ചെളിയും നീക്കം ചെയ്ത് നവീകരിച്ച്, അടഞ്ഞുകിടക്കുന്ന ഓവുകൾ തുറന്നാൽ മാത്രമേ കുളം പൂർവസ്ഥിതിയിലാവൂ. കുളം നവീകരിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കും നീന്തൽ പരിശീലനത്തിനും ഉപയോഗിക്കാനാകും. കുരിശോട്ടുകോണം,എരുത്താവൂർ പാപ്പാകോട് കുളവും കാലങ്ങളായി ഉപയോഗ്യമല്ലാതെ കിടക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |