വിതുര: വിതുര-ആര്യനാട്, നെടുമങ്ങാട്, പൊൻമുടി റോഡുകളിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. അപകട മരണങ്ങൾ ദിനംപ്രതി വർദ്ധിച്ചിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. അമിതവേഗതയും അശ്രദ്ധയും കാരണമാണ് റോഡപകടങ്ങൾ വർദ്ധിക്കുന്നത്. അടുത്തിടെയായി പ്രദേശത്തെ അപകടങ്ങളുടെ ഗ്രാഫ് കുത്തനെ ഉയർന്നിട്ടുണ്ട്. റോഡ് നിയമങ്ങൾ കാറ്റിൽ പറത്തി വാഹനങ്ങൾ ചീറിപ്പാഞ്ഞാലും നടപടിയെടുക്കാറില്ല. അടുത്തിടെ ആര്യനാട് നെടുമങ്ങാട് റോഡിൽ നടന്ന ബൈക്ക് അപകടത്തിൽ 4യുവാക്കളുടെ ജീവനാണ് പൊലിഞ്ഞത്. 3മാസത്തിനിടയിൽ ആര്യനാട്, വിതുര നെടുമങ്ങാട് റാേഡുകളിൽ നടന്ന അപകടങ്ങളിൽ 6പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. കാൽനടയാത്രക്കാരെ ഇടിച്ചിട്ട് കടന്നുകളയുന്ന സംഭവങ്ങളും നിരവധിയാണ്. വിതുര മേഖലയിൽ എത്തുന്ന ടൂറിസ്റ്റ് ബസുകളും ടിപ്പർ ലോറികളും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത് സ്ഥിരം കാഴ്ചയാണ്. ഹൈവേപൊലീസ് ഉണ്ടായിട്ടും നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
സൂക്ഷിച്ചില്ലെങ്കിൽ ഇടി ഉറപ്പ്
വിതുര നെടുമങ്ങാട്, ആര്യനാട്, പാലോട് റോഡുകളിൽ ബൈക്ക് റേസിംഗ് സംഘങ്ങൾ റോഡ് വീഥികളിലൂടെ ചീറിപ്പായുന്നത് സ്ഥിരം കാഴ്ചയാണ്. അപകടം വിളിച്ചോതിയാണ് ശരവേഗത്തിൽ പായുന്നത്. ലൈസൻസില്ലാതെ വിദ്യാർത്ഥികൾവരെ നിയമം ലംഘിച്ച് ബൈക്കുകളിൽ പായുന്നു. ഇതിന് പുറമേ കഞ്ചാവ് എം.ഡി.എം.എ സംഘങ്ങളും റോഡ് കൈയടക്കി വാഴുന്നു. ഇത്തരം സംഘങ്ങൾക്ക് നേരെ പൊലീസ് കണ്ണടക്കുന്നതായും പരാതിയുണ്ട്. അതേസമയം പട്രോളിംഗ് ശക്തമാക്കുമെന്നാണ് പൊലീസ് പറയുന്നത്.
പൊൻമുടി, വിതുര, തൊളിക്കോട്, നെടുമങ്ങാട്, ആര്യനാട് റോഡുകളിൽ വർദ്ധിച്ചുവരുന്ന അപകടങ്ങൾക്ക് തടയിടണം. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തണം.
ഷെമിഷംനാദ് തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |