
കല്ലറ: കല്ലറ- തൊളിക്കുഴി റോഡ് നവീകരിച്ചെങ്കിലും ഈ റോഡിലെ പാലങ്ങൾക്ക് ഒരു മാറ്റവും ഇല്ല. നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള പാലങ്ങൾക്ക് എപ്പോഴും അവഗണനയാണ്. പേരാപ്പ്, ഇരുന്നൂട്ടിൽ, തൊളിക്കുഴി എന്നിവിടങ്ങളിലായി മൂന്ന് പാലങ്ങളാണ് റോഡിലുള്ളത്. വീതി കുറവും പാലങ്ങളുടെ അടിവശത്തെ കോൺക്രീറ്റ് ഇളകി കമ്പികൾ പുറത്തുകാണാനും തുടങ്ങി. പാലത്തിന്റെ കൈവരികൾ ഇരുചക്ര വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഒരുപോലെ അപകടമുണ്ടാക്കുന്നു. തിരുവനന്തപുരം -കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡുകളിൽ ഒന്നാണ് തൊളിക്കുഴി- കല്ലറ റോഡ്. ദിനം പ്രതി നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച റോഡിലെ പാലങ്ങളിൽ ഒരിക്കൽ പോലും നവീകരണം നടത്തിയിട്ടില്ല. കിളിമാനൂർ, കടക്കൽ ഭാഗങ്ങളിൽ നിന്ന് കല്ലറയിലെത്തുന്നതിന് യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. ശബരി മല സീസൺ ആകുന്നതോടെ ഇത് വഴി ധാരാളം വാഹനങ്ങളാണ് കടന്നുപോകുന്നത്. മീൻമൂട്ടി,പൊൻമുടി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ പോകുന്നതിനും യാത്രക്കാർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡ് നിർമ്മാണം കഴിഞ്ഞ് റോഡിന്റെ കൈവരി താഴെയായപ്പോൾ നാട്ടുകാർ പാലത്തിൽ കമ്പും വടിയും കൊണ്ട് താത്കാലിക വേലി സ്ഥാപിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |