വിതുര: വിഷുവിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് മലയോര ഗ്രാമങ്ങൾ. വിഷുദിനത്തിൽ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ കണികാണിക്കൽ, കൈനീട്ടം നൽകൽ, പ്രത്യേകപൂജകൾ എന്നിവയുണ്ടാകും. വിതുര, ആനപ്പെട്ടി, ആനപ്പാറ,വലിയകലുങ്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങൾ വിഷുവിനെ വരവേൽക്കുവാൻ അണിഞ്ഞൊരുങ്ങി. വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകൾ പൂത്തുലഞ്ഞുനിൽക്കുന്നുണ്ട്.
ഇക്കുറി കണിക്കൊന്ന മരങ്ങൾ ഫെബ്രുവരി മാസം മുതൽ പൂത്തുതുടങ്ങി. കടുത്ത ചൂടാണെങ്കിലും വെയിലേറ്റ് കൊഴിയാതെ കണ്ണിന് കൗതുകകാഴ്ചയായി പാതയോരങ്ങളിൽ കണിക്കൊന്നമരങ്ങൾ നിറഞ്ഞിട്ടുണ്ട്. വിഷുവിപണി ലക്ഷ്യമിട്ട് കർഷകർ നടത്തിയ കണിവെള്ളരി കൃഷിയിലും നൂറുമേനി വിളവ് ലഭിച്ചു. വിതുര,തൊളിക്കോട്,ആര്യനാട് പഞ്ചായത്തുകളിൽ അനവധി കർഷകർ കണിവെള്ളരി കൃഷി നടത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയാണെങ്കിലും മികച്ച വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇവർ.
വെള്ളരി റെഡി
കണിവെള്ളരി 30രൂപ നിരക്കിലാണ് വിൽക്കുന്നത്. സ്വർണവർണമുള്ള വെള്ളരിക്കാണ് ഡിമാൻഡ്. ഇതിന് കൂടുതൽ വില നൽകോണ്ടിവരും. കർഷകർക്കായി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ വിഷു വിപണിയും ആരംഭിച്ചിട്ടുണ്ട്.
തൊളിക്കോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിഷുവിപണി പ്രസിഡന്റ് ഷെമിഷംനാദ് ഉദ്ഘാടനം ചെയ്തു.
ശ്രീകൃഷ്ണവിഗ്രഹങ്ങൾക്കും ഡിമാൻഡ്
വിഷു എത്തിയതോടെ ശ്രീകൃഷ്ണവിഗ്രഹങ്ങൾക്കും ഡിമാൻഡ് വർദ്ധിച്ചു. പാതയോരങ്ങളിൽ ശ്രീകൃഷ്ണവിഗ്രഹങ്ങളുടെ വിൽപ്പന പൊടിപൊടിക്കുകയാണ്. അന്യസംസ്ഥാനത്തുനിന്നും എത്തിയ സംഘങ്ങളാണ് വിഗ്രഹം വിൽക്കുന്നത്. പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത വിഗ്രഹങ്ങൾക്ക് 100രൂപ മുതൽ 1500രൂപ വരെയാണ് വില. ആവശ്യക്കാർ ഏറെയുള്ളതിനാൽ ചിലർ അമിതവില വാങ്ങുന്നതായും പരാതിയുണ്ട്. എങ്കിലും വിൽപ്പനക്ക് കുറവില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |