വക്കം: തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് പൊതുശ്മശാനം വേണമെന്ന് ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടി മാത്രമില്ല. ചിറയിൻകീഴ്,അഞ്ചുതെങ്ങ്,കടയ്ക്കാവൂർ,വക്കം ഗ്രാമ പഞ്ചായത്ത് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യം അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം.
സ്വന്തമായി ഭൂമിയില്ലാത്തവരും ഉള്ളഭൂമിയിൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്തവരും ഇതുകാരണം ബുദ്ധിമുട്ടുകയാണ്.
പൊതു ശ്‌മശാനത്തിനായി ഭൂമി കണ്ടെത്താൻ കഴിയുന്നില്ലെന്നും കണ്ടെത്തിയാൽ പ്രദേശവാസികളിൽ നിന്ന് ശക്തമായ പ്രതിഷേധമാണെന്നുമുള്ള വാദമാണ് പഞ്ചായത്തുകൾ പറയുന്നത്. മഴക്കാലങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന മേഖലകളാണ് ഈ നാല് പഞ്ചായത്തുകളും. വെള്ളം കയറിയാൽ ആഴ്ചകളോളം മലിനജലം തങ്ങി നിൽക്കും. ഈ സാഹചര്യത്തിൽ മൃതദേഹങ്ങൾ മതാചാര പ്രകാരം ദഹിപ്പിക്കാനോ മറവ് ചെയ്യാനോ കഴിയാറില്ല.
പദ്ധതികൾ മാത്രം
ചിറയിൻകീഴ്,അഞ്ചുതെങ്ങ്,കടയ്ക്കാവൂർ,വക്കം പഞ്ചായത്തുകൾ ഓരോ പദ്ധതിരേഖകളിലും പൊതുശ്മശാനം ഉൾപ്പെടുത്തുകയും പദ്ധതിരേഖ പാസാക്കിയ ശേഷം സ്ഥലം കണ്ടെത്താത്ത സ്ഥിതിയുമാണ്. ബന്ധപ്പെട്ടവർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കടയ്ക്കാവൂരിൽ 25 സെന്റോളം ഭൂമി കണ്ടെത്തിയിരുന്നത് പിന്നീട് ഹരിതകർമ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനുള്ള സ്ഥലമാക്കി മാറ്രി.
മെല്ലെപ്പൊക്ക് നയം
ചിറയിൻകീഴ്,അഞ്ചുതെങ്ങ്,വക്കം എന്നിവിടങ്ങളിൽ ശ്മശാനം നിർമ്മിക്കാൻ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും പരാതിയുണ്ട്. ആരെങ്കിലും ഭൂമി സൗജന്യമായി നൽകിയാൽ പൊതു ശ്മശാനം നിർമ്മിക്കാമെന്ന നിലപാടിലാണ് അധികൃതർ.
അഞ്ചുതെങ്ങിൽ പൊതു ശ്മശാനം ഇല്ലാത്തതിനാൽ ആറ്റിങ്ങൽ,കിളിമാനൂർ,
തിരുവനന്തപുരം എന്നിവിടങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
വി.ലൈജു, മുൻ പഞ്ചായത്ത് പ്രസിഡന്റ്,അഞ്ചുതെങ്ങ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |