
ചിറയിൻകീഴ്: അഴൂർ കുഴിയം കയർ സംഘം - ഏറത്ത് മാടൻനട റോഡ്. പേര് പറയുമ്പോൾ അടിപൊളിയൊരു റോഡായിരിക്കും പ്രതീക്ഷിക്കുന്നത്. എന്നാൽ ചെന്ന് പെട്ടാൽ നടുവൊടിഞ്ഞതു തന്നെ.
വർഷം 2026 ആണെങ്കിലും, ഈ റോഡ് ഇതുവരെ ടാർ കണ്ടിട്ടില്ല. ചെമ്മൺ പാതയാണ്. വേനൽക്കാലത്ത് പൊടി ശല്യം, മഴയായാൽ റോഡ് ചെളിക്കുളമാകും. കുഴി നിറഞ്ഞ റോഡിൽ മഴവെള്ളം നിറയുന്നതോടെ ഇരുചക്ര - കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്.
റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ശക്തമാണ്.
പെരുങ്ങുഴി ആറാട്ട് കടവ് മുതൽ കുഴിയം കയർ സംഘം വരെ നിലവിൽ ടാറിട്ട റോഡുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനും പരാതിക്കും പരിവട്ടത്തിനും ഒടുവിലാണ്
ഈ റോഡിനെ ബന്ധിപ്പിച്ച് കുഴിയം കയർ സംഘം - ഏറത്ത് മാടൻനട റോഡ് നിർമ്മിച്ചത്. എന്നാൽ റോഡ് ആധുനിക രീതിയിൽ ഇതുവരെ നവീകരിച്ചിട്ടില്ല. എത്രയും വേഗം റോഡ് ടാർ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ജില്ലാപഞ്ചായത്ത് 2019 - 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയുമാണ് ഇവിടെ റോഡ് നിർമ്മിച്ചത്
8 മീറ്റർ വീതിയിലാണ് ഈ റോഡ് നിർമ്മിച്ചിരിക്കുന്നതെങ്കിലും റോഡിന്റെ ഇരുവശങ്ങളിലും വള്ളിച്ചെടികളും പുല്ലും പടർന്നു കയറി പലയിടത്തും ചെമ്മൺപാത 2 മീറ്ററായി ചുരുങ്ങിയിരിക്കുകയാണ്.
അഴൂർ വലിയ വീട് ഭാഗത്ത് മഴവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്കിൽ റോഡിന്റെ ഒരു ഭാഗം മുഴുവൻ ഓട പോലെയായി മാറിയിരിക്കുകയാണ്.
പെരുങ്ങുഴി റെയിൽവേ ഗേറ്റിന് പടിഞ്ഞാറുവശം കായലിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ്. ചല്ലിമുക്ക്,ആറാട്ടുകടവ്,കുഴിയം കോളനി,പ്ലാവിന്റെമൂട് എന്നിവിടങ്ങളിലുള്ളവർക്ക് പെരുങ്ങുഴി റെയിൽവേഗേറ്റ് വിവിധ കാരണങ്ങളാൽ മണിക്കൂറുകളോളമോ ചിലപ്പോൾ ദിവസങ്ങളോ അടച്ചിടുമ്പോൾ പുറംലോകത്തേയ്ക്ക് കടക്കാനുള്ള ഏക റോഡാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |