നെടുമങ്ങാട്: കാപ്പാക്കേസിൽ വിയ്യൂർ സെൻട്രൽ ജയിലിലായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷകൾ നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി തള്ളി. വധശ്രമക്കേസിലും കാപ്പാക്കേസിൽ അറസ്റ്റുചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലുമായി നൽകിയ രണ്ടു ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്.
അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് മജിസ്ട്രേട്ട് അക്ഷയ പി.ആറിന്റെ നടപടി. വട്ടിയൂർക്കാവ് വെള്ളൈക്കടവ് ജംഗ്ഷനിൽ അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ ആക്രമിച്ച കേസിൽ വധശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിലാണ് ജാമ്യഹർജി നൽകിയത്. പൊലീസിനെതിരായ ആക്രമണക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്റെ ചുമതലയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. വട്ടിയൂർക്കാവ് സ്റ്റേഷനിൽ 11 കേസും നെടുമങ്ങാട്ട് ഒരു കേസുമാണ് സുഗതനെതിരെ രജിസ്റ്റർ ചെയ്‌തത്.
ആറ് വധശ്രമക്കേസുകൾ, ഭീഷണിപ്പെടുത്തൽ,വഴിതടയൽ,പൊലീസിനെതിരെ കൈയേറ്റം,വീടുകയറി വാഹനം അടിച്ചുതകർക്കൽ,ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ,തട്ടിക്കൊണ്ടുപോകൽ,ഗൂഢാലോചന,ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കേസുകളാണ് ചാർജ് ചെയ്തിരിക്കുന്നത്. കേസിൽ പ്രശാന്തും വക്കാലത്ത് നൽകിയിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ലിറ്റിൽ ഫ്ളവർ കോടതിയിൽ ഹാജരായി. ഉടൻ ജാമ്യാപേക്ഷയും സ്‌പെഷ്യൽ പെറ്റിഷനും നൽകുമെന്ന് സുഗതനുവേണ്ടി ഹാജരായ അഡ്വ. രഞ്ജു ഭാസ്‌കർ പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡിലെ ബി.ജെ.പി കൗൺസിലറാണ് സുഗതൻ. കഴിഞ്ഞ മാർച്ചിൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന ഗാനമേളയിൽ സി.പി.എം പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ സുഗതനുൾപ്പടെ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഈ കേസിൽ ഹൈക്കോടതി സുഗതന് ജാമ്യം അനുവദിച്ചിരുന്നില്ല. ഒളിവിൽ പോയ സുഗതനെ കഴിഞ്ഞ ഒമ്പതിന് പൊലീസ് വീടുവളഞ്ഞാണ് പിടികൂടിയത്. തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |