തൃശൂർ: കായികക്ഷമതയേറെ ആവശ്യമുള്ള റഗ്ബി കളിയിൽ ഇന്ത്യൻ കുപ്പായം അണിയാൻ കെ.പി. ആതിരയും. ഇന്ത്യൻ സീനിയർ ടീമിൽ അംഗമാകുന്ന ആദ്യ മലയാളിപെൺകുട്ടിയെന്ന ചരിത്രവും ഈ 21കാരിക്ക് സ്വന്തം. മേയ് 16, 17 തീയതികളിൽ ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കെന്റിൽ നടക്കുന്ന കാസ സെവൻസ് 2026 അന്താരാഷ്ട്ര ടൂർണമെന്റിൽ രാജ്യത്തെ പ്രതിനിധീകരിച്ച് ആതിര കളിത്തിലിറങ്ങും. വിമല കോളേജിൽ ബാസ്‌കറ്റ് ബാൾ കളിക്കാരിയായെത്തിയ ആതിര 2021 മുതലാണ് റഗ്ബി കളിച്ചുതുടങ്ങിയത്. ആർ. വിഷ്ണുരാജാണ് കോച്ച്. ആദ്യം എറണാകുളം ജില്ലാ ടീമിലും പിന്നീട് തൃശൂർ ജില്ലാ ടീമിലും അംഗമായിരുന്നു. കൊച്ചി റഗ്ബി ടീമിനായും ജഴ്‌സി അണിഞ്ഞു. രണ്ട് ദേശീയ ഗെയിംസുകളിൽ കേരളത്തിനായും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. പഞ്ചാബിലെ ലൗലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിൽ ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യുക്കേഷൻ അവസാന വർഷ വിദ്യാർത്ഥിനിയാണ്. കഠിനാധ്വാനത്തിലൂടെ ദേശീയ ടീമിൽ ഇടംപിടിച്ച ആതിരയെ തൃശൂർ ജില്ലാ റഗ്ബി അസോസിയേഷനും കായിക പ്രേമികളും അഭിനന്ദിച്ചു. ഇപ്പോൾ കൊൽക്കത്ത സായിയിലെ ദേശീയ പരിശീലന ക്യാമ്പിലുള്ള ആതിരയും ഇന്ത്യൻ സംഘവും അടുത്ത ദിവസം താഷ്‌കെന്റിലേക്ക് തിരിക്കും. പാലക്കാട് നെന്മാറ അയിനംപാടം വീട്ടിൽ പൊന്നന്റെയും ഗീതയുടെയും മകളാണ്. ഉല്ലാസ് ജ്യേഷ്ഠ സഹോദരനാണ്.
തൃശൂർ ജില്ലാ റഗ്ബി അസോസിയേഷന്റെ കീഴിൽ പരിശീലനം നേടിയ അതിരയുടെ നേട്ടം ജില്ലയിലെയും സംസ്ഥാനത്തെയും കായിക മേഖലയ്ക്ക് വലിയ ആവേശമാണ് പകരുന്നത്.
അഖിൽ അനിരുദ്ധൻ
തൃശൂർ ജില്ലാ റഗ്ബി അസോസിയേഷൻ വൈസ് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |