ചാവക്കാട്: ദേശീയപാത ചേറ്റുവ പാലത്തിലെ വൻ കുഴികൾ വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. കരാർ കമ്പനി പേരിന് മാത്രം അടയ്ക്കുന്നതല്ലാതെ പാലത്തിന്റെ തകർച്ചയ്ക്ക് ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുഴിയടച്ച് ദിവസങ്ങൾക്കകം തന്നെ ടാറിംഗ് ഇളകിപ്പോകുന്നുണ്ട്. നിത്യേന നിരവധി ഭാരവാഹനങ്ങൾ സഞ്ചരിക്കുന്ന പാതി കൂടിയാണിത്. കുഴികളിൽ ടാർ കുന്നുകൂട്ടിയിടുന്നത് ചെറിയ വാഹനങ്ങൾ തട്ടി തെറിച്ചുവീഴുന്നതിനും ഇടയാക്കുന്നുണ്ട്.
തെരുവുവിളക്കില്ല
രാത്രിയിൽ തെരുവിളക്കുകൾ പ്രകാശിക്കാത്തത് ദുരിതം ഇരട്ടിയാക്കുന്നുണ്ട്. കഴിഞ്ഞദിവസം കുഴിയിൽ പെടാതിരിക്കാൻ വാഹനം വെട്ടിച്ചതിനെത്തുടർന്ന് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് മൂന്ന് വാഹനങ്ങൾ കൂടി ഇവിടെ അപകടത്തിൽപ്പെട്ടു. മണിക്കൂറുകളോളമാണ് ദേശീയപാതയിൽ ഗതാഗതം മുടങ്ങിയത്.പൊലീസും നാട്ടുകാരും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പാലത്തിലെ കുഴികൾ അടിയന്തരമായി അടയ്ക്കാനും തെരുവിളക്കുകൾ സ്ഥാപിക്കാനും അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചേറ്റുവ പാലത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. അടിയന്തരമായി കുഴികളും വൈദ്യുതിവിളക്കുകളും ശരിയാക്കണം.
- ലത്തീഫ് കെട്ടുമ്മൽ, സാമൂഹിക പ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |