
തൃശൂർ: ഏറെ പാടുപ്പെട്ട് കരാറുകാരനെ കിട്ടിയിട്ടും കുറുപ്പം റോഡിലെ കാന നിർമ്മാണം ഇഴയുന്നുവെന്ന പരാതിയുമായി വ്യാപാരികൾ. നിർമ്മാണം തുടങ്ങിയെന്ന് വരുത്തിത്തീർക്കാൻ റോഡിൽ നിന്നും പഴയ കാന കാണുംവരെ മണ്ണ് കോരിയെടുത്ത്, റിബൺ കെട്ടിവച്ചതല്ലാതെ മറ്റൊരു പുരോഗതിയും നടക്കുന്നില്ലെന്നാണ് ആക്ഷേപം. കുറുപ്പം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി 8മാസത്തോളം കച്ചവടം നഷ്ടപ്പെട്ടെന്നും ഇപ്പോൾ കാന നിർമ്മാണത്തിനായി മുൻവശം വീണ്ടും പൊളിച്ചതോടെ കടകളിലേക്ക് ആളുകൾ കയറുന്നില്ലെന്നുമാണ് വ്യാപാരികളുടെ പരാതി. മണികണ്ഠനാൽ നിന്നും തെക്കോട്ടുള്ള കുറുപ്പം റോഡിന്റെ ഇടതുവശമാണ് ഒരു കിലോമീറ്ററോളം കാന നിർമ്മാണത്തിനായി പൊളിച്ചിട്ടിരിക്കുന്നത്.കുറുപ്പം റോഡിലെ നിർമ്മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ കഴിഞ്ഞ ചൊവ്വാഴ്ച മേയർ, ഡെപ്യൂട്ടി മേയർ എന്നിവരെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു.കുറുപ്പം റോഡിലെയും ചെമ്പോട്ടിൽ ലൈനിലെയും കാനകൾ 3മാസത്തിനകം പൂർത്തിയാക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.
ചെമ്പോട്ടിൽ ലൈനിലും പണിപുരോഗമിക്കുന്നു
തൃശൂരിന്റെ ഭക്ഷണവീഥിയായി അറിയപ്പെടുന്ന ചെമ്പോട്ടിൽ ലൈനിലും കാന നിർമ്മാണം പുരോഗമിക്കുകയാണ്. സ്വരാജ് റൗണ്ടിൽ നിന്നും പോകുന്ന റോഡിന്റെ ഇടതുവശത്ത് കാന നിർമ്മിക്കുന്നതിനാൽ ഹോട്ടലുകൾ, വസ്ത്രാലയങ്ങൾ, ബേക്കറികൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ബുദ്ധിമുട്ടാണ്. വാഹനങ്ങളുമായി വരുന്നവർക്ക് പാർക്കിംഗ് സൗകര്യവുമില്ല.
ഒരാഴ്ച വേണമെന്ന് കോർപ്പറേഷൻ
കുറുപ്പം റോഡിലെ കാനനിർമ്മാണം പൂർത്തിയാക്കാൻ ഒരാഴ്ച കൂടി കാത്തിരിക്കണമെന്ന് കോർപ്പറേഷൻ. കേടുപാടുകളില്ലാത്ത പഴയ കാന പൊളിച്ചുമാറ്റാതെയാണ് പുതിയ കാന നിർമ്മാണം. കുറുപ്പം റോഡിൽ സ്ഥലമില്ലാത്തതിനാൽ ശക്തൻ നഗറിലെ ഗോൾഡൻ ഫ്ളീ മാർക്കറ്റിന് സമീപമാണ് മാൻഹോൾ, കോൺക്രീറ്റ് പ്രവൃത്തികൾ നടക്കുന്നത്. അടുത്ത തിങ്കളാഴ്ചയോടെ നിർമ്മാണ സാമഗ്രികൾ കുറുപ്പം റോഡിലെത്തിച്ച് നിർമ്മാണം വേഗത്തിലാക്കുമെന്നാണ് അധികൃതർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |