
ചേർപ്പ്: ചേർപ്പ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സ്കൂൾ എസ്.എം.സി ചെയർപേഴ്സൺ ഷെമീർ പി.എ നാട്ടിക എം.എൽ.എയ്ക്കും ജില്ലാ കളക്ടർക്കും പരാതി നൽകി.വിദ്യാർത്ഥികളുടെ അദ്ധ്യയനത്തെ ബാധിക്കുന്നതിനാലാണിത്.ഹയർ സെക്കൻഡറി സ്‌കൂളിൽ 1,200ലധികം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത് എൽ.പി.വിഭാഗത്തിലെ ആറ് ക്ലാസ് മുറികളാണ് ദുരിതാശ്വാസ ക്യാമ്പിനായി ഉപയോഗിക്കുന്നത്. ഇതുമൂലം എൽ.പി.വിഭാഗത്തിന്റെ അദ്ധ്യയനം തടസ്സപ്പെടുന്നതിനൊപ്പം ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്കും അവധി നൽകേണ്ട സാഹചര്യമുണ്ടാകുന്നു. ഓണപ്പരീക്ഷകൾ 13 മുതൽ ആരംഭിക്കാനിരിക്കെ പഠനനഷ്ടം വിദ്യാർത്ഥികളുടെ പരീക്ഷാ തയ്യാറെടുപ്പിനെയും ബാധിക്കുന്നതായി പരാതിയുണ്ട് ക്യാമ്പ് വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ബാധിക്കാത്ത മറ്റൊരു അനുയോജ്യമായ സർക്കാർ,പൊതു കെട്ടിടത്തിലേക്ക് മാറ്റണമെന്നും ഇതിനകം നഷ്ടപ്പെട്ട അദ്ധ്യയനദിനങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക ക്ലാസുകളും ആവശ്യമായ അക്കാഡമിക് ക്രമീകരണങ്ങളും ഏർപ്പെടുത്തണമെന്നും പരാതിയിൽ പറയുന്നു. ചേർപ്പ് പ്രദേശത്ത് സ്ഥിരമായ ബദൽ ദുരിതാശ്വാസ കേന്ദ്രം കണ്ടെത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |