
പ്രതിനിധികൾ 600
സൗഹൃദ പ്രതിനിധികൾ 20
ഡി.വൈ.എഫ്.ഐയുടെ ജില്ലയിലെ ആദ്യ സംസ്ഥാന സമ്മേളനം
തൃശൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കുമ്പോൾ ആദ്യമായാണ് തൃശൂർ ജില്ല അതിന് വേദിയാകുന്നതെന്ന സവിശേഷതയുമുണ്ട്. കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പതാക ജാഥയും തിരുവനന്തപുരത്തെ ഹക്ക് മുഹമ്മദ്, മിഥിലാജ് സ്മൃതിമണ്ഡപത്തിൽ നിന്ന് ആരംഭിച്ച കൊടിമരജാഥയും കെ.യു.ബിജു രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ ബുധനാഴ്ച ആരംഭിക്കുന്ന ദീപശിഖ ജാഥയും ജില്ലയിലെ 25 ഡി.വൈ.എഫ്.ഐ രക്തസാക്ഷികളുടെ സ്മൃതിമണ്ഡപങ്ങളിൽ നിന്ന് ആരംഭിക്കുന്ന ഉപ ദീപശിഖ ജാഥകളും ഇന്ന് വൈകിട്ട് 5ന് ശക്തൻ നഗറിലെത്തുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. ജാഥകൾ റാലിയായി ഇൻഡോർ സ്റ്റേഡിയത്തിൽ സംഗമിക്കും. രക്തസാക്ഷി മണ്ഡപങ്ങളിൽ നിന്നെത്തിക്കുന്ന ദീപശിഖയും സമ്മേളന നഗരിയിൽ സ്ഥാപിക്കും. രക്തസാക്ഷി നഗറിൽ സംഘാടക സമിതി ചെയർമാൻ കെ.വി.അബ്ദുൾഖാദർ പതാക ഉയർത്തും. 22നാണ് സമ്മേളനം സമാപിക്കുക,
പ്രതിനിധി സമ്മേളനം നാളെ മുതൽ
വ്യാഴാഴ്ച രാവിലെ റീജണൽ തീയറ്ററിലെ പുഷ്പൻ നഗറിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്കുശേഷം സമ്മേളന നഗരിയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് പതാക ഉയർത്തും. നടൻ പ്രകാശ്‌രാജാണ് ഉദ്ഘാടനം ചെയ്യുന്നത്.ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം, സെക്രട്ടറി ഹിമഗ്‌നരാജ് ഭട്ടാചാര്യ, ട്രഷറർ സജീവ്കുമാർ, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക്.സി.തോമസ്, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എസ്.കാർത്തിക്, പ്രസിഡന്റ് ജി.സെൽവരാജ്, കർണ്ണാടക സംസ്ഥാന സെക്രട്ടറി ബസവരാജ് പുജാർ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.
പൊതുസമ്മേളനത്തിൽ 50,000 പേർ
ശനിയാഴ്ച്ച വിദ്യാർത്ഥി കോർണറിൽ നിന്നാരംഭിക്കുന്ന യൂത്ത് ബ്രിഗേഡ് മാർച്ചിന് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ അമ്പതിനായിരം പേർ പങ്കെടുക്കുമെന്ന് സംഘാടകസമിതി പറഞ്ഞു. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |