
തൃശൂർ: ഓണക്കാലത്ത് വ്യാജവാറ്റ്, വ്യാജമദ്യവിൽപ്പന, സ്പിരിറ്റ് കടത്ത്, വ്യാജമദ്യചാരായ നിർമ്മാണം എന്നിവ തടയാൻ ജില്ലയിൽ എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് ആരംഭിച്ചു. സ്പിരിറ്റ് ചാരായമായും നിറം കലർത്തി വിദേശമദ്യമായും ഉപയോഗിക്കുന്നതും കർശനമായി തടയും.
ചെക്ക്‌പോസ്റ്റുകൾ വഴി കടന്നുവരുന്ന പച്ചക്കറി, മത്സ്യം എന്നിവ കയറ്റിയ വാഹനങ്ങൾ, ചരക്കില്ലാതെ എത്തുന്ന വാണിജ്യ വാഹനങ്ങൾ, ടാങ്കർ ലോറികൾ എന്നിവ പ്രത്യേകം പരിശോധിക്കും.
ആദിവാസി മേഖലകളിലും പരിശോധന
ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ചുള്ള വ്യാജമദ്യ നിർമ്മാണവും വിൽപ്പനയും വ്യാജമദ്യ ദുരന്തങ്ങൾക്ക് കാരണമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഈ മേഖലകളിലും പരിശോധന ശക്തമാക്കി. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗവും വിപണനവും സജീവമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇവരുടെ താമസസ്ഥലങ്ങളിലും ലേബർ ക്യാമ്പുകളിലും പരിശോധന നടത്തുന്നുണ്ട്. ഇവർ എത്തിച്ചേരുന്ന ട്രെയിനുകളിലും പരിശോധന കർശനമാക്കി.
ജില്ലാതല എക്‌സൈസ് കൺട്രോൾ റൂം
സ്‌പെഷ്യൽ ഡ്രൈവ് കാലയളവിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല എക്‌സൈസ് കൺട്രോൾ റൂം തൃശൂർ ഡിവിഷൻ ഓഫീസിൽ പ്രവർത്തിക്കുന്നുണ്ട്. ഫോൺ: 0487 2361237. ജില്ലയിലെ അഞ്ച് എക്‌സൈസ് സർക്കിൾ ഓഫീസുകൾ കേന്ദ്രീകരിച്ച് താലൂക്കുതലത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളും പ്രവർത്തിക്കുന്നുണ്ട്. എൻ.എച്ച്. 66, എൻ.എച്ച്. 544 ഹൈവേകളിൽ 24 മണിക്കൂറും പട്രോളിംഗ് ടീമും പ്രവർത്തിക്കുന്നുണ്ട്. എല്ലാ എൻഫോഴ്‌സ്‌മെന്റ് ക്രമീകരണങ്ങളും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |