തൃശൂർ: സ്വരാജ് റൗണ്ട് മുതൽ ചെട്ടിയങ്ങാടി ജംഗ്ഷൻ വരെയുള്ള കുറുപ്പം റോഡിലെ നടപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് വ്യാപാരികൾ ഉന്നയിച്ച ആശങ്കകൾക്ക് പിന്നാലെ തൃശൂർ കോർപറേഷനും പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗവും നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോർട്ട് പുറത്ത്. പുതിയ രീതിയിൽ നടപ്പാത നിർമ്മിച്ചാലും റോഡിൽ വെള്ളക്കെട്ടുണ്ടാകില്ലെന്നും നിർമ്മാണരീതി സുരക്ഷിതമാണെന്നുമാണ് വിലയിരുത്തൽ.
കളക്ടറുടെ നിർദേശത്തെ തുടർന്ന് ഈ മാസം ഏഴിനാണ് പി.ഡബ്ല്യു.ഡി വിഭാഗം കുറുപ്പം റോഡിൽ പരിശോധന നടത്തിയത്. തിങ്കളാഴ്ച ഗവ. എൻജിനീയറിംഗ് കേളേജിലെ വിദഗദ്ധരുടെ നേതൃത്വത്തിലും നിർമ്മാണവുമായി ബന്ധപ്പെട്ട് പരിശോധന നടത്തി. ഈ റിപ്പോർട്ട് കൂടി ലഭിച്ചശേഷമായിരിക്കും കോർപറേഷൻ ഭരണസമിതി അന്തിമ തീരുമാനമെടുക്കുക. കഴിഞ്ഞ ദിവസം ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിലും കുറുപ്പം റോഡ് വിഷയം ബഹളത്തിനിടയാക്കിയിരുന്നു. സ്വരാജ് റൗണ്ട് മുതൽ കൂർക്കഞ്ചേരി വരെയുള്ള ഭാഗത്ത് രണ്ടുകോടിയോളം രൂപ ചെലവിൽ നടപ്പാത നിർമ്മിക്കാനായിരുന്നു കോർപറേഷന്റെ തീരുമാനം. എന്നാൽ കാന സ്ലാബ് പുതുക്കിപ്പണിയാതെ നടപ്പാത നിർമ്മിക്കുന്നത് അശാസ്ത്രീയമാണെന്നായിരുന്നു വ്യാപാരികളുടെയും പ്രതിപക്ഷത്തിന്റെയും വാദം. കാന സ്ലാബുകൾക്ക് ബലമുണ്ടെന്ന കോർപറേഷൻ എൻജിനീയറിംഗ് വിഭാഗത്തിന്റെ നിലപാട് വ്യാപാരികൾ അംഗീകരിക്കാത്തതിനെ തുടർന്ന് നിർമ്മാണം താത്കാലികമായി നിറുത്തിവച്ചിരുന്നു. പി.ഡബ്ല്യു.ഡി റിപ്പോർട്ട് അനുകൂലമായതോടെ പഴയരീതിയിൽ തന്നെ നടപ്പാത നിർമ്മാണം പുനരാരംഭിക്കാനാണ് സാദ്ധ്യത. എൻജിനീയറിംഗ് കോളേജിലെ വിദഗ്ദ്ധരുടെ റിപ്പോർട്ട് കൂടി നിലവിലെ നിർമ്മാണം ശരിവച്ചാൽ കോർപറേഷന് ഇപ്പോഴത്തെ നിർമ്മാണത്തിൽ നിന്ന് പിന്മാറാനാകില്ല. വിദഗ്ധർ അംഗീകരിച്ച നിർമ്മാണം ഒഴിവാക്കി ഉയർന്ന തുകയ്ക്ക് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് ഭാവിയിൽ ഓഡിറ്റ് ഒബ്ജക്ഷനും അഴിമതി ആരോപണങ്ങൾക്കും ഉൾപ്പെടെ വഴിവച്ചേക്കും.
കുറുപ്പം റോഡിലെ പി.ഡബ്ളിയു.ഡി കണ്ടെത്തൽ
1. റോഡിലെ സ്വാഭാവിക ചരിവ് വെള്ളക്കെട്ട് ഒഴിവാക്കാൻ പര്യാപ്തം.
2. ഓട ശുചീകരണത്തിനായി 100 - 100 സെന്റീമീറ്റർ വലിപ്പമുള്ള മാൻഹോൾ കവറുകൾ
3. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപ്പാതകൾ 15 സെന്റീമീറ്റർ ഉയരത്തിൽ നിർമ്മിക്കണം.
4. കാന സ്ലാബുകൾ ഉറപ്പുള്ളതായതിനാൽ അവ മാറ്റാതെ തന്നെ മുകളിൽ കോൺക്രീറ്റ് ചെയ്ത് നടപ്പാത നിർമ്മിക്കാം.
5. ഇപ്പോഴത്തെ നിർമ്മാണം സാമ്പത്തിക ലാഭം
6. സുരക്ഷ ഉറപ്പാക്കി നിർമ്മാണം ഉടൻ പുനരാരംഭിക്കാം, സമയബന്ധിതമായി പൂർത്തിയാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |