
കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നലെയും സ്വർണ വില കുതിച്ചു. രണ്ട് തവണയായി ഗ്രാമിന് 210 രൂപയും പവന് 1680 രൂപയുമാണ് ഉയർന്നു. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ നികുതിയും എച്ച്.യു.ഐ.ഡി ചാർജും ഉൾപ്പെടെ വാങ്ങാൻ ഏകദേശം 1,28,500 രൂപ നൽകണം. വില വർദ്ധന ഉപഭോക്താക്കളിലും വ്യാപാരികളിലും ആശങ്ക സൃഷ്ടിച്ചെങ്കിലും ഓണ സീസണിലെ വ്യാപാരത്തിൽ കാര്യമായ കുറവില്ല. വിവാഹം, ഓണം തുടങ്ങിയ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിന് ഉപഭോക്താക്കൾ സജീവമാണ്. വില ഇനിയും ഉയരുമെന്ന വിലയിരുത്തലും വിപണിക്ക് അനുകൂലമാണെന്ന് വ്യാപാരികൾ പറയുന്നു. യു.എസ് ബോണ്ടുകളുടെ മൂല്യത്തകർച്ചയും ഡോളറിന്റെ ദൗർബല്യവും സ്വർണത്തിലേക്ക് നിക്ഷേപ ഒഴുക്കിന് ആക്കം കൂട്ടി. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 78 ഡോളർ ഉയർന്ന് 4,585 ഡോളറിലെത്തി. ആറ് മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അമേരിക്കൻ സാമ്പത്തിക മേഖലയുടെ സ്ഥിരത സംബന്ധിച്ച് ആശങ്കയേറുന്നതിനാൽ വരും ദിവസങ്ങളിലും സ്വർണ വിലയിലെ കുതിപ്പ് തുടർന്നേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |