
ന്യൂഡൽഹി: വാട്ട്‌സ്ആപ്പിന്റെ പുതിയ പരിഷ്‌കാരമായ മൊബൈൽ ഫോൺ നമ്പരിന് പകരം യൂസർനെയിം ഉപയോഗിച്ചുള്ള ആശയവിനിമയം ആൾമാറാട്ടത്തിനും ഓൺലൈൻ തട്ടിപ്പിനും സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാരിന് ആശങ്ക. സുരക്ഷിതമെന്ന് ബോധ്യപ്പെടുത്താതെ പുതിയ പരിഷ്‌കാരം നടപ്പാക്കരുതെന്ന് കേന്ദ്ര സർക്കാർ വാട്ട്‌സ്ആപ്പ് ഉടമകളായ മെറ്റയ്‌ക്ക് അയച്ച നോട്ടീസിൽ വ്യക്തമാക്കി. യൂസർനെയിം എങ്ങനെ പ്രവർത്തിക്കുമെന്നും സുരക്ഷാ നടപടികൾ എന്തൊക്കെയാണെന്നും മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരിക്കാൻ സർക്കാർ ആവശ്യപ്പെട്ടു.
സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിപ്പിക്കാൻ സാധ്യതയുള്ള ഒരു പരിഷ്‌കാരം സർക്കാരിനെ വിശ്വാസത്തിലെടുക്കാതെ നടപ്പാക്കരുത്. അല്ലെങ്കിൽ നിയമ നടപടിയെടുക്കുമെന്നും നോട്ടീസിൽ പറയുന്നു. വ്യക്തികളുടെയും അധികാരികളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പേരിൽ യൂസർനെയിം ഉണ്ടാക്കി തട്ടിപ്പിന് നടത്താൻ സാദ്ധ്യതയുണ്ട്.
നമ്പരിന് പകരം യൂസർനെയിം
മൊബൈൽ ഫോൺ നമ്പർ വെളിപ്പെടുത്താതെ യൂസർനെയിം വഴി ചാറ്റ് നടത്താൻ പുതിയ പരിഷ‌്‌കാരം ഈ വർഷം അവസാനത്തോടെ നടപ്പാക്കാനാണ് വാട്ട്‌സ്ആപ്പ് ഉടമകളായ മെറ്റ പദ്ധതിയിടുന്നത്. ഇതിനു മുന്നോടിയായി ഉപയോക്താക്കൾക്ക് ഇഷ്‌ടമുള്ള യൂസർനെയിം കണ്ടെത്താനുള്ള സൗകര്യം വാട്ട്‌സ്ആപ്പിന്റെ 'സെറ്റിംഗ്‌സ്' മെനുവിൽ ഇപ്പോൾ ലഭ്യമാണ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ളാറ്റ്ഫോമുകളിൽ ഉപയോഗിക്കുന്ന യൂസർനെയിം വാട്ട്‌സ്ആപ്പിലും ഉപയോഗിക്കാനാകും.
മൊബൈൽ നമ്പർ രഹസ്യമായി സൂക്ഷിച്ച് യൂസർനെയിം ഉപയോഗിക്കുമ്പോൾ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്നാണ് വാട്ട്‌സ്ആപ്പ് പറയുന്നത്. യൂസർനെയിം ആർക്കും സേർച്ച് ചെയ്‌ത് കണ്ടെത്താനാകില്ല. കൃത്യമായ യൂസർനെയിം അറിഞ്ഞാലേ ആദ്യമായി ഒരാളെ ബന്ധപ്പെടാനാകൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |