ചെന്നൈ: വിജയ്‌യുടെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന് ആരോപണം. ടിവികെ സർക്കാരിനെ തകർക്കാനുള്ള ഗൂഢാലോചന തങ്ങൾ പരാജയപ്പെടുത്തിയെന്ന് തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. സർക്കാരിനെ താഴെയിറക്കാനായി 15 ടിവികെ എംഎൽഎമാരുടെ രാജിക്ക് ശ്രമം നടന്നുവെന്നാണ് ആരോപണം. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്.
ഉത്തംഗരൈയിലെ ടിവികെ എംഎൽഎ എൻ ഇളയരാജ ചെന്നൈ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ്യം ഐപിഡിഎസ് എന്ന കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്‌തത്. അന്വേഷണത്തിൽ ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയുമായും അദ്ദേഹത്തിന്റെ സഹോദരൻ അശോകുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന് പിന്നാലെയാണ് രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്‌തത്. ആദ്യത്തെ അറസ്റ്റ് ചെന്നൈയിലും മറ്റ് രണ്ട് അറസ്റ്റ് കരൂരിലുമാണ് നടന്നത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
തമിഴ്‌നാട് നിയമസഭാ സ്‌പീക്കർ ജെസിഡി പ്രഭാകരനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കാൻ കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരൻ 35 കോടി രൂപ വാഗ്‌ദാനം ചെയ്‌തതുവെന്നാണ് എൻ ഇളയരാജ ആരോപിച്ചത്. ഈ വാഗ്‌ദാനം ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടതായും എംഎൽഎയുടെ പരാതിയിൽ പറഞ്ഞിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |