
ചെന്നൈ: പുതിയ സർക്കാർ അധികാരമേറ്റ് രണ്ട് മാസം തികയുന്നതിനിടെ തമിഴ്നാട് രാഷ്ട്രീയത്തെ ഇളക്കിമറിച്ച് അട്ടിമറി ശ്രമ വിവാദം. വിജയ് സർക്കാരിനെ താഴെയിറക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ചെന്നൈ പൊലീസ് മൂന്ന് പേരെ അറസ്റ്ര് ചെയ്തു. ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയുടെ വിശ്വസ്തരായ നരേഷ്, ത്യാഗരാജൻ എന്നിവരുൾപ്പെടെയാണ് പിടിയിലായത്. ആദ്യത്തെ അറസ്റ്റ് ചെന്നൈയിലും മറ്റ് രണ്ട് അറസ്റ്റ് കരൂരിലുമാണ് നടന്നത്. കൃഷ്ണഗിരിയിലെ ഉത്തംഗറൈ മണ്ഡലത്തിലെ ടി.വി.കെ എം.എൽ.എ എൻ. ഇളയരാജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സി. തിരുനാവക്കരസ് ഫോണിലൂടെ നിരവധി തവണ തന്നെ ബന്ധപ്പെട്ടെന്നും കോടികൾ വാഗ്ദാനം ചെയ്തെന്നുമാണ് പരാതി. 15 എം.എൽ.എമാരെ കൂട്ടുപിടിച്ച് സർക്കാരിനെ താഴെയിറക്കുകയായിരുന്നു ലക്ഷ്യം. 35 കോടി രൂപയാണ് ഇതിന് വാഗ്ദാനം ചെയ്തത്. എം.എൽ.എമാരെ ഒരേസമയം രാജിവയ്പിച്ച് സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടന്നതായി തമിഴ്നാട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തി. സഭയിൽ സ്പീക്കർക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ നീക്കമുണ്ടായിരുന്നതായും ആരോപണമുണ്ട്.
അന്വേഷണം സെന്തിലിലേക്ക്
അട്ടിമറി നീക്കത്തിന് പിന്നിൽ ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയും സഹോദരൻ അശോക് കുമാറുമാണെന്നാണ് പൊലീസ് പറയുന്നത്.
പ്രതിപക്ഷം കോടികൾ ഒഴുക്കി നേതാക്കളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ഭരണപക്ഷം ആരോപിക്കുന്നു. അന്വേഷണം തുടരുകയാണെന്ന് ചെന്നൈ പൊലീസ് അറിയിച്ചു.
അതേസമയം തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും എം.ഡി.എം.കെ തലവൻ വൈകോയും ചേർന്ന് തങ്ങളുടെ രണ്ട് എം.എൽ.എമാരെ വിലയ്ക്കെടുക്കാൻ ശ്രമിച്ചെന്ന് ഡി.എം.കെ ആരോപിച്ചു. നിയമസഭയിൽ ഡി.എം.കെയുടെ അംഗബലം കുറയ്ക്കുന്നതിനു വേണ്ടിയാണ് ശ്രമങ്ങളെന്നും ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |